പാറശ്ശാല: കടൽത്തീരത്ത് നിന്നും അൻപത് മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ നിർമ്മിച്ച 128 ഫ്ളാറ്റുകളുടെ താക്കോൽ മത്സ്യത്തൊഴിലാളികൾക്ക് കൈമാറി. പൊഴിയൂർ കാരക്കവിളയിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി ഫ്ളാറ്റുകളുടെ താക്കോൽ കൈമാറി. കെ ആൻസലൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
തീരത്തോടു ചേർന്നു താമസിക്കുന്ന മത്സ്യത്തൊഴിലാളികളിൽ ഏറെ പരിശോധനകൾക്ക് ശേഷമാണ് അർഹരായവരെ തെരഞ്ഞെടുത്തത്. ഈ സർക്കാരിന്റെ കാലത്തുതന്നെ തീരത്തിന് അൻപത് മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന പൊഴിയൂരിലെ എല്ലാ മത്സ്യത്തൊഴിലാളികളെയും തീരത്തുനിന്ന് മാറ്റിത്താമസിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ആദ്യഘട്ടമായാണ് 128 കുടുംബങ്ങളെ തീരത്തുനിന്ന് ഫ്ളാറ്റിലേക്ക് പുനരധിവസിപ്പിക്കുന്നത്. അടുത്ത ഘട്ടമായി 28 ഫ്ളാറ്റുകളുടെ നിർമാണത്തിനായുള്ള നടപടികൾ പൂർത്തിയായതായി കെ ആൻസലൻ എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻഡാർവിൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സുധാർജുനൻ, എം രാജേന്ദ്രൻ നായർ, ജില്ലാപ്പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം തുടങ്ങിയവർ പങ്കെടുത്തു.