നെടുമങ്ങാട്: തിരുവനന്തപുരം കരിപ്പൂരിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മുൻവാതിൽ തകർത്ത് ഒരുലക്ഷത്തോളം രൂപ കവരുകയും വീട്ടിലെ അലമാര ഉൾപ്പടെയുള്ള വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. കരിപ്പൂര് ഇരുമരം പോസ്റ്റോഫീസിനുസമീപം കരകുളം എച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന്റെ വീടായ കൃഷ്ണാലയത്തിലാണ് മോഷണം നടന്നത്.
വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ ബന്ധുവിന്റെ വീട്ടിലേക്ക് ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ണികൃഷ്ണനും കുടുംബവും പോയിരുന്നു. തിരികെ ഞായറാഴ്ച വൈകീട്ടോടെ എത്തിയപ്പോഴാണ് കതക് തുറന്നുകിടക്കുന്നതു കണ്ടത്. വീടിന്റെ വാതിലുകൾ കുത്തിത്തുറന്ന നിലയിലായിരുന്നു.
വീട്ടിലെ കിടപ്പുമുറിയിലെ കബോർഡുകൾ തകർത്തനിലയിലും അലമാരയിലെ തുണികൾ തറയിൽ വലിച്ചുവാരിയിട്ട നിലയിലുമായിരുന്നു. ബാങ്കിൽ വെച്ചിട്ടുള്ള സ്വർണപ്പണയത്തിന്റെ കാശാണ് മോഷ്ടിക്കപ്പെട്ടതെന്ന് കുടുംബ് പറഞ്ഞു. കൈയ്യിലുണ്ടായിരുന്ന സ്വർണം കൈയിൽ കരുതിയിരുന്നതിനാൽ അവ നഷ്ടമായില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. വീടിനുള്ളിലെ എല്ലാ കബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. വലിയമല പോലീസ് കേസെടുത്തു.