ന്യൂഡൽഹി: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രസംഘം കേരളത്തിലെത്തും. നാഷണൽ സെന്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്ഥാനത്ത് എത്തുക. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനൽകി.
തേസമയം കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് അതീവ ജാഗ്രതയാണ് പുലർത്തുന്നത്.രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച ഒൻപതാം വാർഡ് അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു.
നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ രക്ഷിതാക്കളും അയൽവാസികളുമടക്കം 17 പേരാണ് നിലവിൽ നിരീക്ഷണത്തിലാണുള്ളത്.തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും കുട്ടിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 17 പേരാണ് ഇവർ.അതീവ ജാഗ്രത പുലർത്താൻ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിർദേശം നൽകി കഴിഞ്ഞു. പ്രദേശത്തുള്ള ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ നാലരയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.