പോത്തൻകോട്: തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് പട്ടാപ്പകൽ പ്രഭ(37)യെന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് പോലീസ്. രണ്ടു ദിവസം മുമ്പ് മഠത്തിൽമേലെ വീട്ടിൽ വീട്ടുജോലിക്കെത്തിയ പ്രഭയെ സുരേഷ് വീട്ടിൽനിന്നു വിളിച്ചിറക്കി മർദ്ദിച്ചിരുന്നു.
എന്നാൽ, വീട്ടുകാർ സുരേഷിനെതിരേ പോലീസിൽ പരാതിപ്പെടാൻ പ്രഭയോടു പറഞ്ഞെങ്കിലും വേണ്ടെന്ന് പ്രഭ പറഞ്ഞു. പത്തുവർഷം മുമ്പാണ് സുരേഷും പ്രഭയും വിവാഹം കഴിച്ചത്. അതിൽ രണ്ടു കുട്ടികളുണ്ട്. ഇത് സുരേഷിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യഭാര്യ സുരേഷിനെ ഉപേക്ഷിച്ചുപ്പോയി. പിന്നീടാണ് പ്രഭയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു.
പ്രഭയെ കൊലചെയ്യണമെന്ന് പ്രതി കരുതിക്കൂട്ടി തീരുമാനിച്ചിരുന്നു. അതിനായി പുതിയതായി വാങ്ങിയ ഒരു കത്തിയും കൈയിൽ കരുതിയിരുന്നു. കത്തിയുടെ കവറും മൃതദേഹത്തിനു സമീപത്തുണ്ടായിരുന്നു. ഏഴുമാസം മുമ്പാണ് പ്രതി സുരേഷും ഭാര്യയും ശാസ്തവട്ടത്തെ വീട്ടിൽനിന്നു പ്രഭയുടെ വീടായ ഇരിഞ്ചയത്തെ കിഴക്കുംകര പുത്തൻവീട്ടിൽ താമസമാക്കിയത്.
സ്ഥിരമായി കടുത്ത മദ്യപാനിയായ സുരേഷ് പല ദിവസങ്ങളിലും മദ്യപിച്ച് വീട്ടിലെത്തി പ്രഭയെയും വീടിനു സമീപത്ത് താമസിക്കുന്ന അമ്മ സെലീനയെയും ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പ്രഭയുടെ മരണത്തോടെ പറക്കമുറ്റാത്ത ആറും നാലും വയസ്സുള്ള കുട്ടികൾ അനാഥരായിരിക്കുകയാണ്.