വെള്ളനാട്: തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് അജ്ഞാതർ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയുള്ള തർക്കം ജനപ്രതിനിധികൾ തമ്മിലുള്ള കൈയാങ്കളിയിലും ചീത്തവിളിയിലും കലാശിച്ചു. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠനും ടൗൺവാർഡ് അംഗം കൃഷ്ണകുമാറുമാണ് പഞ്ചായത്തുപടിക്കൽ അടികൂടിയത്. രണ്ടുപേരെയും അടിയുടെ വക്കത്തുനിന്നു പിടിച്ചുമാറ്റാൻ പ്രസിഡന്റ് രാജലക്ഷ്മിക്ക് ഇടപെടേണ്ടി വന്നു.
ഇരുവരും തമ്മിലുള്ള അടിപിടിക്ക് മറ്റ് അംഗങ്ങളും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ നിരവധി പേരും കാഴ്ചക്കാരായി. സംഭവം മൊബൈലിൽ പകർത്തിയവർ അത് സമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ചു. കൃഷി ചെയ്യാൻ ഓടയിൽ നിന്നുകോരിയ മാലിന്യത്തിൽ ബാക്കി വന്നത് 200ലധികം ചാക്കുകെട്ടുകളിലാക്കി ഒരാഴ്ച മുൻപ് കൃഷ്ണകുമാർ പഞ്ചായത്ത് ഓഫിസിനു സമീപം കൊണ്ടുവെച്ചിരുന്നു.
പഞ്ചായത്ത് അധികൃതർ പലവട്ടം ആവശ്യപ്പെട്ടിട്ടും മാലിന്യക്കെട്ട് മാറ്റിയില്ല. ഇതു കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കിടവരുത്തുമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് നോട്ടീസും നൽകി.
ഇതോടെ, മാലിന്യം സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനെ തുടർന്നാണ് പഞ്ചായത്ത് ഓഫീസിനു സമീപം വെച്ചതെന്ന് കൃഷ്ണകുമാർ പറയുന്നു. മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടർന്ന് പ്രസിഡന്റ് കെഎസ് രാജലക്ഷ്മി കൃഷ്ണകുമാറിനെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.