നാദിർഷയുടെ പുതിയ ചിത്രം ഈശോയ്ക്കെതിരെ തൻറെ പേരിൽ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്. തൻറെ ചിത്രത്തിനൊപ്പം ആരോ പടച്ചുവിട്ട വാക്കുകൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നുവെന്നും ഈ അഭിപ്രായവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ഖേദപൂർവ്വം അറിയിക്കുന്നുവെന്നും മുതുകാട് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഗോപിനാഥ് മുതുകാടിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
എൻറെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ സ്ഥാപിച്ചെടുക്കുവാൻ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്. ഒപ്പം തൻറെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ”മനുഷ്യന് ദൈവമായി തീരാനുള്ള വാതിലാണ് ബൈബിൾ. എങ്കിൽ, ആ വാതിൽ നമുക്കായി തുറക്കുന്നവൻ യേശുവെങ്കിൽ, ഭൂമിയിലെ എത്ര മഹനീയമായ കലാസൃഷ്ടിക്കു പോലും ഈശോ എന്ന പേരിടുന്നത് അവഹേളനമാണ്. ആരുടെ സൃഷ്ടിക്കാണ് സ്വർഗത്തിൽ നിന്ന് രക്ഷക്കായി നൽകപ്പെട്ട അവന്റെ വ്യക്തിത്വത്തിൻറെ നാമം വഹിക്കാൻ യോഗ്യമായിട്ടുള്ളത്” എന്നാണ് പോസ്റ്ററിൽ പറയുന്നത്.