കണ്ണൂർ: യൂറ്റിയൂബേഴ്സായ ഇബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
കലാപത്തിന് ആഹ്വാനം ചെയ്തു എന്ന വകുപ്പ് കൂടി വ്ളോഗർ സഹോദരന്മാർക്കെതിരായ കേസിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു. ചെവ്വാഴ്ച കോടതി കേസ് പരിഗണിക്കും.
അതേസമയം ഇ ബുൾജെറ്റ് യൂട്യൂബർമാർ ഏഴുദിവസത്തിനകം ഹാജരാകണമെന്ന് മോട്ടോർ വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇരിട്ടി ജോയിന്റ് ആർ ടി ഒ യൂട്യൂബർമാരുടെ വീട്ടിൽ നോട്ടീസ് പതിക്കുകയായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായാണ് നോട്ടീസ്. രജിസ്ട്രേഷൻ റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ ഏഴുദിവസത്തിനകം ബോധ്യപ്പെടുത്തണം എന്ന് നോട്ടീസ് വ്യക്തമാക്കുന്നു.