കൊല്ലം: തന്നോടുള്ള സൗഹൃദം അവസാനിപ്പിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പ്രതികാരത്തിൽ യുവതിയുടെ വീടിനു തീവെച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ കിളികൊല്ലൂർ പോലീസാണ് തട്ടാർകോണം മേലൂട്ടുകാവ് ക്ഷേത്രത്തിനുസമീപം മനക്കര തൊടിയിൽ അഖിലി(26)നെ പിടികൂടിയത്.
പോലീസ് പറയുന്നത്: പ്രതി നേരത്തേ ഈ യുവതിയുമായി സൗഹൃദത്തിലായിരുന്നു. പിന്നീട് തൃശ്ശൂരിൽ ജോലികിട്ടിയ യുവതി കൊല്ലത്തുനിന്നും താമസം മാരുകയും വിവാഹം കഴിച്ച് വയനാട്ടിൽ താമസമാക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ച് എട്ടിന് ദമ്പതിമാർ വീട്ടിലെത്തിയതറിഞ്ഞതോടെ പ്രതി ഇവിടെയെത്തി ഇവരെ മർദിച്ചു. തുടർന്ന് അന്നുതന്നെ ദമ്പതിമാർ വയനാട്ടിലേക്കു പോയി. പിന്നീട് മദ്യപിച്ചെത്തിയ പ്രതി ഇവരുടെ വീടിനു തീയിട്ടശേഷം ഒളിവിൽപ്പോവുകയായിരുന്നു.
പ്രതി കിളികൊല്ലൂരിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ എച്ച് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ്, ശ്രീനാഥ്, ഗ്രേഡ് എസ്ഐ ജാനസ് പി ബേബി എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.