തിരുവനന്തപുരം: ഇനി മുതൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ വാടകയ്ക്ക് താമസിക്കുന്നവർക്കും അന്തിയുറങ്ങാൻ വീടില്ലാത്തവർക്കും റേഷൻകാർഡ് നൽകുമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു.
തെരുവിൽ അന്തിയുറങ്ങുന്നവർക്കും ട്രാൻസ്ജെൻഡേഴ്സിനും റേഷൻകാർഡ് നൽകാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.തെരുവുകളിൽ താമസിക്കുന്നവർക്കുപോലും റേഷൻകാർഡ് നൽകുകയാണ് ലക്ഷ്യം. ട്രാൻസ്ജെൻഡേഴ്സിന് റേഷൻകാർഡും ഓണത്തിന് സൗജന്യക്കിറ്റും നൽകും. ഓണം ഫെയർ നടത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
എല്ലാവർക്കും റേഷൻകാർഡ് നൽകണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ഭക്ഷ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. എന്നാൽ, വീട്ടുടമസ്ഥർ സത്യവാങ്മൂലം നൽകാൻ തയ്യാറാകാത്തതുകാരണം വാടകയ്ക്ക് താമസിക്കുന്നവർക്ക് കാർഡ് ലഭിക്കാത്ത സാഹചര്യമാണ്. അതുകൊണ്ടാണ് വാടകക്കാർ സ്വയംസാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സ്വീകരിച്ച് റേഷൻകാർഡ് നൽകാൻ തീരുമാനിച്ചത്.