ഒറ്റപ്പാലം: ഇത്തവണയും കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കർക്കിടകവാവിന് ഭാരതപ്പുഴയുടെ തീരങ്ങളിൽ ബലിതർപ്പണമില്ല. പാമ്പാടിയിലെ ഐവർമഠം, ഷൊർണൂർ ശാന്തിതീരം, പുണ്യതീരം, തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം, തൃത്താല യജ്ഞേശ്വര ക്ഷേത്രം, പല്ലാർമംഗലം, പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളിലാണ് ബലിതർപ്പണം നടക്കാറുള്ളത്.
പാലക്കാട്ടെ നിളയോരത്തെ പ്രധാന ആറ് കേന്ദ്രങ്ങളിലും ഇത്തവണ ബലിയിടൽ ഉണ്ടാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണയും വീടുകളിലാകും കർക്കിടകവാവ് ബലിയിടൽ നടക്കുക. ഞായറാഴ്ചയാണ് കർക്കിടകവാവ്.
വാവ് ദിവസം ആയിരങ്ങളാണ് നിളയുടെ തീരംതേടി ബലിതർപ്പണത്തിനായി എത്താറുള്ളത്. ഇതിൽ പ്രധാന കേന്ദ്രമായുള്ള പാമ്പാടി ഐവർമഠത്തിൽ ആൾക്കൂട്ട നിയന്ത്രണമുള്ളതിനാൽ ഇത്തവണ ബലിതർപ്പണമുണ്ടാകില്ലെന്ന് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ബലിതർപ്പണചടങ്ങുകൾ രാവിലെ ആറുമുതൽ ഒമ്പതുവരെ ക്ഷേത്രത്തിന്റെ യുട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നിയന്ത്രണങ്ങളുള്ളതിനാൽ മറ്റിടങ്ങളിലും ബലിതർപ്പണം വേണ്ടെന്നാണ് അതത് കേന്ദ്രങ്ങളിലെ ഭാരവാഹികൾ പറയുന്നത്.