കോട്ടയം: അരീപ്പറമ്പിൽ സാമ്പത്തിക ബാധ്യതയെത്തുടർന്നു വീട്ടമ്മ മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കി. അരീപ്പറമ്പ് കുന്നത്തുകുടിയിൽ സുമേഷിന്റെ ഭാര്യ സൗമ്യ (39) യാണ് ആത്മഹത്യ ചെയ്തത്. ഏറ്റുമാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സൗമ്യ ഓഫിസിൽ നിന്നു തിരികെ വരുന്ന വഴി കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിന്റെ സമീപത്തു നിന്നാണ് മീനച്ചിലാറ്റിൽ ചാടിയതെന്നു കരുതുന്നു.
നേരത്തെ സൗമ്യയുടെ ഭർത്താവിനു 80 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനമായി ലഭിച്ചിരുന്നു. ഇവർ ഈ തുക ഉപയോഗിച്ചു പുതിയ വീടും വാങ്ങി. ഇതോടെയാണ് പിന്നീട് കുടുംബത്തിനു 15 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായത്. ചൊവ്വാഴ്ച ജോലി കഴിഞ്ഞു സൗമ്യ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്നു വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി പോലീസ് കിടങ്ങൂരിലെത്തി. പുഴയ്ക്ക് സമീപം സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി. പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിൽ രാത്രി പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യക്കുറിപ്പും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു.
മാതാപിതാക്കൾ ക്ഷമിക്കണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നതെന്നു പോലീസ് പറഞ്ഞു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നു കരുതുന്നതായും പോലീസ് പറഞ്ഞു. ളാക്കാട്ടൂരിലുള്ള വീട് വിറ്റ് കടം വീട്ടാനായിരുന്നു ഉദ്ദേശ്യം. ഈയിടെ വീടിന്റെ കച്ചവടം ഉറപ്പിച്ചെങ്കിലും നടന്നില്ല. ഇതു മൂലം സൗമ്യ ദുഃഖിതയായിരുന്നു.
കൂരോപ്പട ചെമ്പരത്തിമൂട്ടിൽ സൗമ്യ ബോർവെൽ ആൻഡ് വർക്ഷോപ് ഉടമ സുകുമാരന്റെയും ശാന്തമ്മയുടെയും മകളാണ് സൗമ്യ. മകൾ: ലക്ഷ്മി. സംസ്കാരം നടത്തി.