പാറശ്ശാല: മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് ഡോക്ടർക്ക് നേരെ ചികിത്സതേടിയെത്തിയവരുടെ ആക്രമണം. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ സനൂജിനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അയിര കൃഷ്ണവിലാസത്തിൽ സജിൻ(24), പ്ലാമൂട്ടുക്കട നല്ലൂർവെട്ടം ചെമ്മണ്ണുതട്ടുവിള വീട്ടിൽ അരുൺ(28), നല്ലൂർവെട്ടം നെടിയവിള പുത്തൻവീട്ടിൽ രാഹുൽ(24) പ്ലാമൂട്ടുക്കട കാന്തള്ളൂർ കല്ലനാട്ടുവിള വീട്ടിൽ വിജയ്(24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അഞ്ചംഗ സംഘത്തിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്.
അതേസമയം, അക്രമത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. പിന്നീട് യുവാക്കളെ പിടികൂടിയതോടെയാണ് ആരോഗ്യപ്രവർത്തകർ ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചത്.
കൈയിൽ ആണികൊണ്ടു മുറിവേറ്റയാളുമായാണ് സംഘം ആശുപത്രിയിലെത്തിയത്. മദ്യലഹരിയിലായിരുന്ന സംഘത്തോട് മാസ്ക് ധരിക്കാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. സുരക്ഷാ ജീവനക്കാരനോട് ഇവർ തട്ടിക്കയറി. ബഹളംകേട്ട് ഓടിയെത്തിയ ഡോക്ടറടക്കമുള്ള ആശുപത്രി ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇത് ചോദ്യംചെയ്ത ഡോക്ടറെ സംഘത്തിലൊരാൾ മർദിക്കുകയായിരുന്നു. നിലത്തുവീണ ഡോക്ടറെ മറ്റ് ജീവനക്കാർ എഴുന്നേൽപ്പിക്കുന്നതിനിടെ ആക്രമികൾ വീണ്ടും മർദിച്ചു. കൂടുതൽ സുരക്ഷാ ജീവനക്കാരെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.
മദ്യലഹരിയിലായിരുന്ന സംഘം വീണ്ടും പുറത്തിറങ്ങി അസഭ്യം പറച്ചിലും ഭീഷണിയും തുടർന്നു. പോലീസ് സംഘം എത്തിയതോടെ അക്രമിസംഘം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് സിസിടിവി ദൃശ്യങ്ങളും, ഇവർ ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ വീടുകളിൽ നിന്ന് പിടികൂടിയത്.