വടക്കഞ്ചേരി : പാലക്കാട് കിഴക്കഞ്ചേരി കാരപ്പാടത്ത് വീട്ടമ്മ തീപ്പൊള്ളലേറ്റു മരിച്ച സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്നു പോലീസ് കണ്ടെത്തി. സംഭവത്തിൽ നേരത്തെ റിമാൻഡിലായ ഭർത്താവ് ശ്രീജിത്തിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. പ്രതിയെ ഇന്നു വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.
കാരപ്പാടത്ത് ശ്രുതിയാണു (30) ജൂൺ 21നു മരിച്ചത്. ജൂൺ 18ന് ഉച്ചയ്ക്കു മൂന്നരയ്ക്കാണു ശ്രുതിക്കു വീട്ടിൽ വച്ചു പൊള്ളലേറ്റത്. സംഭവ ദിവസം ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ അടിയേറ്റു വീണ ശ്രുതിയുടെ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്നു ശ്രീജിത്ത് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ശ്രീജിത്തിന് മറ്റൊരു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി നടന്ന വഴക്കാണു കൊലപാതകത്തിൽ കലാശിച്ചത്. മക്കൾക്ക് പുസ്തകങ്ങൾ വാങ്ങി വീട്ടിലെത്തിയ ശ്രുതിയും ശ്രീജിത്തും തമ്മിൽ അപ്പോൾ വന്ന ഫോൺകോളിനെ ചൊല്ലി വഴക്കുണ്ടായി. തുടർന്ന് ശ്രുതിയെ മർദിച്ച് അവശയാക്കിയശേഷം വീടിനുള്ളിൽ കരുതിയിരുന്ന മണ്ണണ്ണയെടുത്ത് ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.
നേരത്തെ തന്നെ മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ചു ശ്രുതിയുടെ പിതാവ് ശിവൻ വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മരണമൊഴിയിൽ അബദ്ധത്തിൽ പൊള്ളലേറ്റതാണെന്നു ശ്രുതി ഡോക്ടറോടു പറഞ്ഞതോടെ പോലീസ് നടപടി എടുത്തിരുന്നില്ല. എന്നാൽു ചില സംഘടനകൾ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയതോടെ ജൂൺ 29നു ശ്രീജിത്ത് ആത്മഹത്യ പ്രേരണാക്കുറ്റത്തിനു റിമാൻഡിലായി. മലമ്പുഴ ജില്ലാ ജയിലിൽ കഴിയുന്ന ശ്രീജിത്തിനെ ഇൻസ്പെക്ടർ എം മഹേന്ദ്രസിംഹന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്.
തീ ആളിപ്പടർന്നതോടെ വീടിന് പുറത്തേക്ക് പാഞ്ഞ ശ്രുതിയെ രക്ഷപ്പെടുത്താൻ ശ്രീജിത്ത് ശ്രമിച്ചിരുന്നില്ല. ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ദമ്പതികൾക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട്.