പാലക്കാട്: അട്ടപ്പാടിയിൽ റിസീവറുടെ മേൽനോട്ടത്തിലുള്ള സ്ഥലത്തുനിന്നും അനധികൃതമായി തേക്ക് മുറിച്ച് കടത്താനുള്ള ശ്രമം വനം വകുപ്പ് തടഞ്ഞു. അഗളി നായ്ക്കർപാടിയിലാണ് 80 ലധികം തേക്കുമരങ്ങൾ മുറിച്ചത്. അനുമതിയില്ലാതെയുള്ള മരം മുറിക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.
35 തേക്കുകൾ മുറിച്ചിട്ട നിലയിലും 46 തേക്കുകൾ പിഴുതെടുത്ത നിലയിലുമായിരുന്നു. അവധിയുടെ മറവിലാണ് തേക്കു മരങ്ങൾ കടത്താൻ ശ്രമിച്ചത്. ഒമ്മല ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ ആർ ജയേന്ദ്രന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് നിയമലംഘനം പിടികൂടിയത്.
പിടിച്ചെടുത്ത മരങ്ങൾ ഓരോന്നും നമ്പരിട്ട് അടയാളപ്പെടുത്തി. അടുത്ത ദിവസം വനം വകുപ്പിന്റെ ഡിപ്പോയിലേക്ക് മാറ്റും. നിയമലംഘനം നടത്തിയ ആൾക്കെതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു. വിഷയം കോടതിയുടെ ശ്രദ്ധയിൽപെടുത്തും. തഹസിൽദാരോട് നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കളക്ടറും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, റിസീവറുടെ മേൽനോട്ടത്തിലുള്ള ഭൂമിയിൽ മരം മുറിയുണ്ടായത് ഗുരുതര നിയമലംഘനമെന്നാണ് വിലയിരുത്തൽ. മരം മുറി സംബന്ധിച്ച് റവന്യു വകുപ്പും അന്വേഷണം നടത്തും.