ചാലക്കുടി: ലഹരിവിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി ലഹരിക്ക് എതിരെ നിരവധി ടെലിഫിലിം നിർമിച്ചയാൾ മാരകലഹരി മരുന്നോടെ അറസ്റ്റിൽ. ലഹരി മൂത്ത് ദേശീയപാതയിൽ നൃത്തം ചെയ്യുന്നതിനിടെയാണ് പോലീസിന്റെ കൈയ്യിലകപ്പെട്ടത്. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണു രാജാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് മാരക ലഹരി മരുന്നായ എംഡിഎംഎയാണ് കണ്ടെടുത്തത്.
കഴിഞ്ഞദിവസം പുലർച്ച മൂന്നിന് മയക്കുമരുന്ന് ലഹരിയിൽ ചിറങ്ങര ദേശീയപാത ജങ്ഷനിൽ നൃത്തം ചെയ്ത പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 2.50 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇതിന് 25,000 രൂപയോളം വില വരും. പിടിയിലായ വിഷ്ണുരാജ് നിരവധി ടെലിഫിലിമുകൾ നിർമിക്കുകയും ക്യാമറമാനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇയാളുടെ ടെലിഫിലിം പലതും ലഹരി ഉപയോഗത്തിന്റെ വിപത്തിനെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നവയാണെന്ന് പോലീസ് പറഞ്ഞു. പ്രതി ഉപയോഗിച്ച ആഡംബര വാഹനവും പിടിച്ചെടുത്തു. പ്രതിക്ക് ലഹരി ലഭിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കൊരട്ടി സിഐ ബികെ അരുൺ പറഞ്ഞു. എസ്ഐമാരായ സികെ സുരേഷ്, എംഎസ് പ്രദീപ്, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ മുരുകേഷ് കടവത്ത്, സീനിയർ സിപിഒമാരായ സജീഷ് കുമാർ, ജിബിൻ വർഗീസ്, ഹോംഗാർഡ് ജോയി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.