കൊച്ചി: അകാലത്തില്‍ പൊലിഞ്ഞു പോയ സഹോദരന്റെ വേര്‍പാടില്‍ നിന്നും ഇനിയും ലില്ലിക്കുട്ടി കരകയറിയട്ടില്ല. അഞ്ചു വര്‍ഷങ്ങള്‍ മുന്‍പാണ് ലില്ലിക്കുട്ടിയുടെ സഹോദരന് ചങ്ങനാശ്ശേരി പാറേല്‍ തൈപ്പറമ്പില്‍ ലാലിച്ചന്‍ അപകടത്തില്‍ മരിക്കുന്നത്. മരണ ശേഷം ഇദ്ദേഹത്തിന്റെ ഹൃദയം ആരക്കുന്നം കടപ്പുറത്ത് വീട്ടില്‍ ശശീന്ദ്രന്റെ മകള്‍ ശ്രുതിയില്‍ (29) ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കുകയായിരുന്നു.
നാളുകള്‍ക്കിപ്പുറം ലില്ലിക്കുട്ടി ശ്രുതിയുടെ അടുത്ത് എത്തി. ശ്രുതിയുടെ നെഞ്ചോടു ചേര്‍ന്ന് ലില്ലിക്കുട്ടി പ്രിയ സഹോദരനുമായി ഒരായുസ്സില്‍ പങ്കുവയ്ക്കാനുള്ള സ്നേഹവിശേഷങ്ങളെല്ലാം മനസ്സില്‍ ഉരുവിട്ടു. അഞ്ചു വര്‍ഷമായി അനുഭവിച്ചിരുന്ന വേദന അതോടെ അലിഞ്ഞു തീര്‍ന്നു. അവരുടെ സഹോദരന് ലാലിച്ചന്റെ ഹൃദയമാണ് 2013 ഓഗസ്റ്റ് മുതല്‍ ശ്രുതിയില്‍ മിടിച്ച് തുടങ്ങിയത്. ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
പ്രിയ സഹോദരന്റെ ഹൃദയമിടിപ്പു കേള്‍ക്കുകയെന്ന ആഗ്രഹത്തിലാണ് അഞ്ചു സഹോദരങ്ങളും എത്തിയത്. ആഗ്രഹം അവര്‍ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തെ അറിയിച്ചു. ലില്ലിക്കുട്ടിയും സാലിമ്മയും എല്‍സമ്മയും വര്‍ഗീസും ടോമിച്ചനും എത്തി ആശുപത്രിയില്‍ എത്തിയിരുന്നു. അവയവദാനത്തിന് സമ്മതമേകിയ മൂത്ത സഹോദരന് വര്‍ഗീസിനെ ശ്രുതി പൊന്നാടയണിയിച്ചു. ‘നീ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്, നീ ഞങ്ങളില്‍ ഒരാളാണ്’ – ഒരുവട്ടം കൂടി അത് ഓര്‍മിപ്പിച്ചാണ് ശ്രുതിയോട് യാത്ര പറഞ്ഞ് അവര്‍ മടങ്ങിയത്.
രണ്ടു വര്‍ഷത്തോളം എല്‍സമ്മ ചേച്ചിയുമായി മുടങ്ങാതെ ഫോണില്‍ സംസാരിക്കുമായിരുന്നു. ഇടക്കാലത്ത് അത് മുടങ്ങി. ഇവിടെ വച്ച് എല്ലാവരെയും കണ്ടപ്പോള്‍ വലിയ സന്തോഷത്തിലാണെന്ന് ശ്രുതി പറഞ്ഞു. ചങ്ങനാശ്ശേരിയിലെ വീട്ടില്‍ പോയി ലാലിച്ചന്‍ ചേട്ടന്റെ അമ്മയെ കാണണം എന്നതാണ് ഇനിയുള്ള ആഗ്രഹമെന്നും ശ്രുതി പറഞ്ഞു. ഹൃദയം ക്രമാതീതമായി വികസിക്കുന്ന കാര്‍ഡിയോ മയോപ്പതി എന്ന അസുഖത്തെ തുടര്‍ന്നാണ് ശ്രുതിക്ക് ഹൃദയം മാറ്റിവയ്ക്കേണ്ടി വന്നത്. ജന്മനാ ഒരു വൃക്ക മാത്രമുള്ള ശ്രുതിക്ക് ഇതോടൊപ്പം രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ‘ടക്കയാസു’ എന്ന അസുഖവുമുണ്ടായിരുന്നു. ശ്രുതി ഇപ്പോള്‍ മുളന്തുരുത്തി നീതി ഡിആര്‍സി ലബോറട്ടറിയില്‍ ലാബ് ടെക്നീഷ്യനാണ്.