കിളിമാനൂർ: മാലിന്യക്കുഴിയുടെ മൂടി തകർന്ന് കുഴിയിൽ വീണ വീട്ടമ്മയ്ക്ക് രക്ഷകരായെത്തി വെഞ്ഞാറമൂട് അഗ്നിരക്ഷാസേന. പോങ്ങനാട് മാത്തയിൽ വിലവൂർക്കോണം ലിസി മന്ദിരത്തിൽ ലിസി(49)യാണ് മാലിന്യകുഴിയിൽ വീണത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
അതിർത്തി തർക്കത്തെത്തുടർന്ന് സ്ഥലത്തെത്തിയ കിളിമാനൂർ പോലീസിനു സ്ഥലത്തേക്കുള്ള വഴി കാണിക്കാൻ പോകുന്നതിനിടെയാണ് തടിക്കഷണങ്ങൾക്കു മേൽ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിട്ടിരുന്ന മാലിന്യക്കുഴിയിൽ ലിസി വീണത്. വീഴ്ചയുടെ ആഘാതത്തിൽ ലിസയുടെ തുടയെല്ലിനു പരിക്കേറ്റിട്ടുണ്ട്. പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട് നിന്ന് രണ്ട് യൂണിറ്റുമായി അഗ്നിരക്ഷാസേന എത്തുകയായിരുന്നു.
മുപ്പതടിയോളം താഴ്ച ഉണ്ടായിരുന്ന കുഴിയിൽനിന്ന് ഫയർമാൻ വിപി അനിൽരാജ് ആണ് ലിസയെ പുറത്തെടുത്തത്. ഇതിനിടയിൽ കുഴിയിലെ പൊത്തിൽ പാമ്പിനെ കണ്ടതായും ഫയർമാൻ പറഞ്ഞു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എടി ജോർജിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ജി അജിത്കുമാർ, എ രഞ്ജിത്ത്, എസ്പി ബൈജു, ബി ബിനുകുമാർ, ഹോം ഗാർഡുകളായ എസ്എസ് ശരത്ത്, വി സതീശൻ, എസ് പ്രഭാകരൻ നാടാർ തുടങ്ങിയവർ നേതൃത്വം നൽകി.