കണ്ണൂർ: കൊട്ടിയൂർ പീഡന കേസിലെ പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി കേസിലെ പെൺകുട്ടി സുപ്രീം കോടതിയിൽ. ഫാ റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട പെൺകുട്ടി വിവാഹത്തിനായി റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്നും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
സുപ്രീം കോടതി പെൺകുട്ടിയുടെ ആവശ്യം തിങ്കളാഴ്ച പരിഗണിക്കും. രണ്ടുപേരുടേയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായിരുന്നതെന്ന് പെൺകുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം ഹൈക്കോടതി തള്ളിയതോടെയാണ് പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചത്.
കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരിയാണ് ഒന്നാം പ്രതി.2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.