കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വദേശികളായ ബിജെപി പ്രവർത്തകർ കള്ളനോട്ടുമായി മൂന്നാം തവണയും പിടിയിലായ സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ വി.ടി. ബൽറാം. ”രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക” ഇതാണ് ഇവിടെ നടക്കുന്നതെന്ന് വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
സ്കൂൾ വിദ്യാർത്ഥികളെപ്പോലും ‘വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച്’ അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പൊലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ ‘ജാഗ്രത’ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നും വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു
ബംഗളൂരുവിൽ നിന്നാണ് 1.65 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂർ സ്വദേശികളായ രാകേഷ്, സജീവ് എന്നിവരെ പിടികൂടിയത്. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമയിരുന്ന രാകേഷ് ഇത് മൂന്നാം തവണയാണ് കള്ളനോട്ട് കേസിൽ അറസ്റ്റിലാകുന്നത്.