തിരുവനന്തപുരം: ശബ്ജമില്ലാത്ത ഒരു ലോകത്ത് ജീവിച്ച് എല്ലാ പ്രതിസന്ധികളോടും പടവെട്ടി ജിത്തുവിന് പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഉജ്ജ്വല വിജയം. ജഗതി ബധിരമൂക വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് എംവി ജിത്തു. തൃശ്ശൂർ ചാലക്കുടി പരിയാരം സ്വദേശിയായ ജിത്തു, രണ്ടു വർഷം മുൻപാണ് ജഗതിയിലെത്തിയത്.
പഠനം പോലെ സ്പോർട്സിലും ജിത്തുവിന് തിളക്കമേറെയാണ്. ലോങ്ജംപ്, ഹൈജംപ് ഇനങ്ങളിൽ ദേശീയ ചാമ്പ്യൻകൂടിയാണ് ഈ മിടുക്കൻ. ചിത്രംവരയിലും നിരവധി സമ്മാനങ്ങൾ ജിത്തു സ്വന്തമാക്കിയിട്ടുണ്ട്. സ്കൂൾ യുവജനോത്സവങ്ങളിൽ മിന്നുംതാരമായിരുന്നു. ജിത്തുവിന്റെ അച്ഛൻ വർഗീസ്, അമ്മ കൊച്ചുറാണി, ഒരു ചേച്ചിയുമുണ്ട് ദിവ്യ. അച്ഛനും ജിത്തുവിനെപ്പോലെ സംസാരിക്കാനോ കേൾക്കാനോ സാധിക്കില്ല.
ഇനി ബിരുദപഠനവുമായി മുന്നോട്ടുപോകാനാണ് ഈ വിദ്യാർത്ഥിയുടെ തീരുമാനം. സ്പോർട്സിനു മുൻതൂക്കം നൽകുന്ന കോളേജിൽ പഠിക്കണമെന്നാണ് ജിത്തുവിന്റെ ആഗ്രഹം. ജിത്തുവിനു പുറമേ ഹയർ സെക്കൻഡറിയിൽ മുഹമ്മദ് ബാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.