കാളികാവ്: സംസ്ഥാനത്ത് പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങളുടെ ലേലത്തിൽ മലപ്പുറം കോടികൾ കൊയ്ത് സംസ്ഥാനത്ത് റെക്കോഡിട്ടു. വിവിധ കേസുകളിലായി നാലു ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങളുടെ ലേലം പൂർത്തിയായപ്പോൾ മലപ്പുറത്തുനിന്ന് 5.14 കോടി രൂപ ലഭിച്ചു. തൃശ്ശൂരിൽ 67 ലക്ഷം രൂപയ്ക്കും ആലപ്പുഴയിൽ 47 ലക്ഷത്തിനുമാണ് ലേലം നടന്നിട്ടുള്ളത്. മറ്റു ജില്ലകളിലും ലേലനടപടികൾ ആരംഭിച്ചിട്ടുണ്ട്.
18 ശതമാനം നികുതി അടക്കം ഉൾപ്പെടുത്തിയാൽ സർക്കാരിന്റെ വരുമാനം ആറുകോടി കവിയും. പിഴ ഈടാക്കുന്നതിലൂടെ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് വരുമാനമാണ് തൊണ്ടിവാഹന ലേലത്തിലൂടെ ലഭിച്ചത്. ആക്രിവില നിശ്ചയിച്ചാണ് ലേലം നടത്തുന്നത്. മൂന്നു ജില്ലകളിലും മഞ്ചേരി ആസ്ഥാനമായുള്ള റൈജൽ ഓറിയോൺ ഡിമോളിഷിങ് കമ്പനിയാണ് ലേലംപിടിച്ചത്.
മണൽക്കടത്തിനു പിടികൂടിയ വാഹനങ്ങളുടെ ലേലമാണ് നടക്കാനുള്ളത്. മറ്റു കേസുകളിലെ വാഹനങ്ങളെക്കാൾ മണൽക്കടത്ത് വാഹനങ്ങൾ കൂടുതലാണ്. മണൽക്കടത്തിനു പിടിയിലായ തൊണ്ടിവാഹനങ്ങളുടെ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെന്ന് വാദം ഉന്നയിച്ചിട്ടുണ്ട്. റവന്യൂവകുപ്പിൻറെ ഇടപെടലിനെത്തുടർന്ന് മണൽവാഹനങ്ങളുടെ ലേലം തടസ്സപ്പെട്ടിരിക്കയാണ്.
കാസർകോട് ജില്ലയിൽ 10 ലക്ഷം രൂപയ്ക്കു താഴെയുള്ള ഇരുചക്രവാഹനങ്ങളുടെ ലേലം മാത്രമാണു നടന്നിട്ടുള്ളത്. മലപ്പുറത്തെ സ്റ്റേഷനുകളിൽ ലേലംചെയ്തതിലേറെ വാഹനങ്ങൾ ഇനിയും കെട്ടിക്കിടക്കുന്നുണ്ട്.