പെരുമ്പിലാവ്: ഒരു മഴ പെയ്താലും ചെറുകാറ്റടിച്ചാൽ പോലും ഭീതിയോടെ കഴിയേണ്ടി വരുന്ന ഈ കുടുംബത്തിലേക്ക് മുഴുവൻ എ പ്ലസ് എന്ന വിജയം വന്നുകയറിയത് ഏറെ അഭിമാനമാവുകയാണ്. പ്രതിസന്ധികളോടു പൊരുതിയാണ് ഹനീന ഫാത്തിമ എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയത്. ചാലിശ്ശേരി ഗവ. ഹൈസ്കൂളിൽ നിന്നാണു കീഴ്പാടത്ത് വളപ്പിൽ ഖാദറിന്റെയും നസീമയുടെയും മകളാണ് ഹനീന.
സാമ്പത്തിക പ്രതിസന്ധി കാരണം വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടായതോടെ മാതാപിതാക്കളും 3 മക്കളും അടങ്ങുന്ന കുടുംബം ടാർപോളിൻ മേഞ്ഞ ഷെഡിലേക്കു ഒരു വർഷം മുൻപാണ് താമസം മാറ്റിയത്. മഴയും കാറ്റുമുള്ള രാത്രികളിൽ ചോർച്ചമൂലം ഉറക്കമിളച്ചിരുന്നാണ് ഈ കുടുംബം നേരം വെളുപ്പിച്ചിരുന്നത്.
വയറിങ് തൊഴിലാളിയായ ഖാദറിന് കോവിഡ് പ്രതിസന്ധി മൂലം പണി ഇല്ലാതെ ആയതോടെ വായ്പയെടുത്ത് തുടങ്ങിയ വീടു പണി തറകെട്ടി നിർത്തിവയ്ക്കേണ്ടി വന്നു. മെഡിക്കൽ പഠനമാണ് ഹനീനയുടെ ലക്ഷ്യം. ചോരാത്ത അടച്ചുറപ്പുള്ള വീടും കുട്ടികളുടെ പഠനത്തിനുള്ള കൈത്താങ്ങിനും സുമനസുകളും അധികാരികളും കനിയാനായി കാത്തിരിക്കുകയാണ് ഈ കുടുംബം.