തിരുവനന്തപുരം: ഗ്രെയ്സണ് വരണമാല്യം ചാർത്തുമ്പോൾ ദുരിതം നിറഞ്ഞ ജീവിതത്തില്‍ നിന്നുമുള്ള മോചനമായിരുന്നു സംഗീതയ്ക്ക്. എന്നാല്‍ വിവാഹദിവസം സംഗീതയുടെ മനസ്സില്‍ സന്തോഷത്തേക്കാള്‍ മകനെ പിരിയുന്നതിന്റെ വേദനയായിരുന്നു.
സര്‍ക്കാര്‍ സംരക്ഷണയിലുള്ള എട്ടുവയസ്സുള്ള മകന് വിവാഹത്തിനു പങ്കെടുത്തില്ല. മഹാരാഷ്ട്ര സ്വദേശിനിയായ സംഗീതയുടെ പുനര്‍ വിവാഹമാണിത്. വനിതാ ശിശു വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ ഇന്നലെയാണ് സംഗീതയുടേയും വെട്ടുകാട് സ്വദേശി ഗ്രെയ്സണ് ആന്റണിയുടെയും വിവാഹം നടന്നത്.
വധുവിന്റെ കൈ പിടിച്ചേല്‍പ്പിച്ചത് മേയര്‍ ആര്യ രാജേന്ദ്രനാണ്. ഒരു മതത്തിന്റെയും പിന്‍ബലമില്ലാതെയാണ് ചടങ്ങുകള്‍ നടന്നത്. ജനിച്ച കുഞ്ഞിന് കാഴ്ചയില്ലെന്ന കാരണത്താലാണ് സംഗീതയെ ആദ്യ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കിയത്. അന്ന് ജീവിതം അവസാനിപ്പിച്ചാല്‍ മതിയെന്നൊക്കെയായിരുന്നു സംഗീതയുടെ മനസ്സില്‍.
അങ്ങനെ ആ 26കാരി കൈക്കുഞ്ഞുമായി ജീവിതം അവസാനിപ്പിക്കാനുറപ്പിച്ച് ഒരു ട്രെയിനില്‍ കയറി അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്തു. ജീവിതത്തിന്റെ പാളത്തില്‍ ആടിയുലഞ്ഞ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും മകന്റെ മുഖം സംഗീതയെ മരണത്തില്‍ നിന്നും പിന്തിരിപ്പിച്ചു.
റെയില്‍വേ പൊലീസിന്റെ സഹായത്തോടെ മഹിളാ മന്ദിരത്തിലെത്തി. സംഗീതയ്ക്കായി മഹിളാമന്ദിരം നല്കിയ വിവാഹ പരസ്യം കണ്ടാണ് ഗ്രെയ്സണ് ആലോചനയുമായി എത്തിയത്. ചടങ്ങിനു പിന്തുണയുമായി കൗണ്‍സിലര്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും എത്തി.
വധുവിന്റെ സാരി, ചെരിപ്പ്, ആഭരണങ്ങള്‍, പൂമാല ചടങ്ങിന്റെ മണ്ഡപം, ഫോട്ടോ, സദ്യ പൂമാലയും തുടങ്ങി മറ്റ് താമസക്കാരുടെ പുത്തനുടുപ്പും കരിവളയും വരെ സുമനസ്സുകളുടെ സംഭാവന. മഹിളാമന്ദിരം സൂപ്രണ്ട് ബി.കെ റംലയും വനിതാ ശിശു ഒഫീസര്‍ സബീന ബീഗവും മറ്റ് ഉദ്യോഗസ്ഥരുമാണ് ഒരുക്കങ്ങള്‍ നടത്തിയത്.