കല്പറ്റ: മുന്നറിയിപ്പില്ലാതെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നത് വിവാദമായിരിക്കുകയാണ്. ഡാം തുറന്നത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ജില്ലാ കളക്ടര്‍ എആര്‍ അജയകുമാര്‍ വ്യക്തമാക്കുകയും സംഭവത്തില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് കളക്ടര്‍ വിശദീകരണവും തേടി.
അതേസമയം, അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നാല്പതിടത്ത് ഉരുള്‍പൊട്ടി അപകടകരമായ സാഹചര്യമുണ്ടായതായും ഇതോടെയാണ് ഡാം തുറന്നതെന്നും കെഎസ്ഇബി പറയുന്നു.
ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. അടിയന്തര സാഹചര്യത്തില്‍പോലും അണക്കെട്ട് തുറക്കുമ്പോള്‍ പരിസരവാസികളെ പോലീസിനെയും മറ്റും ഉപയോഗിച്ച് മാറ്റിത്താമസിപ്പിക്കണമായിരുന്നു.
വാര്‍ത്തകളെത്തുടര്‍ന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി മനോഹരനെ വിളിപ്പിച്ച് കളക്ടര്‍ വിശദീകരണം തേടി. അടിയന്തര സാഹചര്യത്തില്‍പ്പോലും ജില്ലാ ഭരണകൂടത്തിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ അണക്കെട്ട് തുറക്കരുതെന്ന കര്‍ശനനിര്‍ദേശവും നല്കി.
അണക്കെട്ട് തുറന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ അപകടമുണ്ടാവുമായിരുന്നെന്നാണ് കെഎസ്ഇബി പറയുന്നത്. നാല്പതോളം ചെറുതും വലുതുമായ ഉരുള്‍പൊട്ടല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായെന്ന് കണക്കാക്കുന്നു. ഇതില്‍ അഞ്ചെണ്ണം വലിയവയായിരുന്നു.
അതിനൊപ്പം മഴയും നീരൊഴുക്കും കൂടിയതിനാല്‍ മറ്റു വഴിയില്ലായിരുന്നുവെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി മനോഹരന് പറഞ്ഞു. എട്ടാം തീയതി 13 ഘട്ടങ്ങളിലായി രണ്ടുമീറ്റര്‍വരെ ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നു. ഇക്കാര്യങ്ങളൊക്കെ ദുരന്തനിവാരണ സേനയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലൊക്കെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയില്‍ ദിവസങ്ങളോളം മുന്നറിയിപ്പുകള്‍ നല്കി അണക്കെട്ട് തുറന്നപ്പോഴാണ് ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ നല്‍കാതെ ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ ബാണാസുര സാഗര്‍ തുറന്നത്. വെള്ളം അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 775.6 അടിയിലെത്തിയതോടെയാണ് എട്ടിന് പുലര്‍ച്ചെ 5.30-ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ശക്തമായ മഴയില്‍ ഡാമിന്റെ ഷട്ടറുകള്‍ക്ക് മുകളിലൂടെ വെള്ളം ഇരച്ചെത്തിയിരുന്നു. ഇതിന് ശേഷമാണ് ഷട്ടറുകള്‍ തുറന്ന് 162 ക്യുമെക്സ് തോതില്‍ വെള്ളം ഒഴുക്കിവിട്ടത്.
കടമാന്‍ തോട്ടിലൂടെ പനമരം പുഴയിലേക്ക് വെള്ളമൊഴുക്കിയതോടെ വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം പഞ്ചായത്തുകളിലെ വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങി. ഒട്ടേറെ ആദിവാസികോളനികളും വെള്ളത്തിനടിയിലായി. ഒട്ടേറെ റോഡുകളും പാലങ്ങളും കുത്തൊഴുക്കില്‍ തകര്‍ന്നു.
വാരാമ്പറ്റ, വാളുമുക്കി, മൊതക്കര, പാലിയാണ, കക്കടവ്, തേര്‍ത്തുകുന്ന്, കുറുമണി തുടങ്ങിയ പാടശേഖരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഹെക്ടര്‍ കണക്കിന് വാഴ, നെല്‍ക്കൃഷികള്‍ നശിച്ചു. കര്‍ണാടക ബീച്ചനഹള്ളി അണക്കെട്ട് തുറന്നതോടെയാണ് വെള്ളപ്പൊക്കത്തിന് നേരിയ തോതിലെങ്കിലും ശമനം വന്നത്.