തിരുവല്ലം: യുവാക്കൾ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ എട്ടുപേർക്ക് വെട്ടേറ്റു. വണ്ടിത്തടം, പാപ്പാൻചാണി എന്നിവിടങ്ങളിലുള്ളവർക്കാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഒൻപതുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പാപ്പാൻചാണി വണ്ടിത്തടം സ്വദേശികളായ നിഖിൽ(19), രഞ്ചുലാൽ(20), അഖിൽ(23), അനീഷ്(25), രത്നാജ്(37), ജിത്തുജയൻ(24), നിധീഷ്(19), രാഹുൽ(30), അനിൽ(32) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.
ഒരു ചേരിയിലെ യുവാക്കളുടെ സംഘത്തലവന്റെ ഓട്ടോറിക്ഷയിൽ എതിർചേരിയിലെ സംഘത്തിലെ ആളുടെ ബൈക്ക് തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് വെട്ടിപ്പരിക്കേൽപ്പിക്കലിൽ കലാശിച്ചതെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. തർക്കത്തെ തുടർന്ന് ഇരുചേരിയിലെയും സംഘങ്ങളെത്തി പരസ്പരം വാളും വെട്ടുകത്തിയുമുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു.
തിരുവല്ലം ഇൻസ്പെക്ടർ സുരേഷ് വി നായർ, എസ്ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, വേണു, അസി. സബ് ഇൻസ്പെക്ടർമാരായ ജയിംസ്, സിപിഒ മാരായ അജിത്, പ്രകാശ്, രാജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.