ശരീരം ഒന്നനക്കാന്‍ പോലുമാകാതെ ഒന്നര വര്‍ഷമായി കിടപ്പിലാണ് പ്രമീള. പ്രസവത്തെത്തുടര്‍ന്നുള്ള ചികിത്സയിലെ പിഴവാണ് എല്ലാറ്റിനും കാരണമായി ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞിനു പേരിടാന്‍ അവളൊന്ന് ഉണരട്ടെ എന്ന് നിറകണ്ണുകളോടെ പ്രമീളയുടെ അമ്മ പറയും.
പിഎസ്സി വഴി ആരോഗ്യവകുപ്പില്‍ ജോലി ലഭിച്ചെങ്കിലും മുതുവല്ലൂര്‍ മാനീരി പി.കൊറ്റന്റെ മകള്‍ പ്രമീള (30)യ്ക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. മകളുടെ ദയനീയമായ ആരോഗ്യസ്ഥിതി അറിയിച്ച് അച്ഛന് പോയി അവധി ചോദിക്കും. മരുന്നിനും ചികിത്സയ്ക്കുമായി ഓടി നടക്കുകയാണ് ഭര്‍ത്താവ്.
തന്നെ ഒന്നു നോക്കുക പോലും ചെയ്യാനാവാതെ കട്ടിലില്‍ അനങ്ങാതെ കിടക്കുന്ന അമ്മയ്ക്കരികില്‍ ഒന്നര വയസ്സുള്ള മകന് സങ്കടത്തോടെ നില്ക്കും. പ്രസവത്തെ തുടര്‍ന്നാണ് പ്രമീള ഈ അവസ്ഥയിലായതെന്ന് മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പലര്‍ക്കും പരാതിയും നിവേദനങ്ങളും നല്കി.
ഒരിക്കല്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചതല്ലാതെ, ഒരാളും വീട്ടില്‍വന്ന് മകളെ നേരില്‍ക്കാണാനോ അവസ്ഥ മനസ്സിലാക്കാനോ ശ്രമിച്ചിട്ടില്ലെന്ന് അച്ഛന് കൊറ്റന്‍ പറഞ്ഞു. 8 വര്‍ഷമായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ലാബ് ടെക്നിഷ്യനായി കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുകയായിരുന്നു പ്രമീള.
ഗര്‍ഭിണിയായപ്പോള്‍ അവിടെത്തന്നെ ചികിത്സ തേടി. 2019 ഡിസംബര്‍ 27ന് ആണ്‍കുഞ്ഞിനെ പ്രസവിച്ചു. സുഖപ്രസവമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് വയറിനുള്ളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. പിന്നീട് കൂടുതല്‍ അവശനിലയിലാണു പ്രമീളയെ കണ്ടതെന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണു റഫര്‍ ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു.
അവിടെ ഒരു മാസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ ലക്ഷങ്ങള്‍ ചെലവായി. തുടര്‍ന്നു വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. വായ്പയെടുത്തും വിറ്റും ഇതുവരെ ചെലവിട്ടത് 20 ലക്ഷത്തോളം രൂപയാണ്.പ്രസവത്തിനു മുന്‍പേ പിഎസ്സി റാങ്ക് പട്ടികയില്‍ പ്രമീളയുണ്ടായിരുന്നു.
ലബോറട്ടറി ടെക്നിഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ പിഎസ്സിയില്നിന്നു നിയമന നോട്ടിസ് വന്നതു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. പ്രമീളയുടെ സ്വപ്നമായിരുന്നു ആ ജോലി. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വീണ്ടും നിവേദനം നല്‍കാനാണു വീട്ടുകാരുടെ തീരുമാനം.