കഴക്കൂട്ടം: ട്രെയിന്‍ തട്ടി മരിച്ചുവെന്ന് കരുതിയ അമ്മയെ മധ്യപ്രദേശ് സ്വദേശിയ്ക്ക് തിരികെ കിട്ടിയത് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മകനെയും ഭര്‍ത്താവിനെയും കാണാന്‍ കഴിയാത്തതിന്റെ സങ്കടം തിരിച്ചറിഞ്ഞ ടെക്നോപാര്‍ക്ക് ജീവനക്കാരാണ് സേവനപ്രവര്‍ത്തനത്തിലൂടെ കുടുംബത്തെ കൂട്ടിമുട്ടിച്ചത്. യുവതി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ കുടുംബവുമായി ബന്ധപ്പെട്ടു.
ശേഷം അവര്‍ക്ക് നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന അമ്മ കേരളത്തില്‍ ജീവനോടെയുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇരുവരും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഓടിയെത്തി. മകനെയും ഭര്‍ത്താവിനെയും കണ്ട അവര്‍ പൊട്ടിക്കരഞ്ഞു. തിങ്കളാഴ്ച കുടുംബത്തോടപ്പം അവര്‍ മധ്യപ്രദേശിലേക്ക് തിരിക്കും. മധ്യപ്രദേശിലെ സുല്‍ത്താന്‍പുരുകാരിയാണ് ലത. തീവണ്ടിയപകടത്തില്‍ മരിച്ചതാവാമെന്ന് കുടുംബം കരുതി. മകന് രാഹുലിനോടും പിതാവ് ഇങ്ങനെയാണ് പറഞ്ഞിരുന്നത്.
ടെക്നോപാര്‍ക്ക് യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരായ അജിത് ഗുപ്ത, അരുണ്‍ നകുലന്, രാജലക്ഷ്മി എന്നിവര്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തുകയും അവിടെ ചികിത്സയില്‍ കഴിയുന്ന ലതയെ പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള സൗഹൃദ സംഭാഷണത്തിലാണ് ലത മധ്യപ്രദേശിലെ സുല്‍ത്താന്‍പുരെന്ന സ്ഥലവും മക്കളുടെയും ഭര്‍ത്താവിന്റെയും പേരും മറ്റുവിവരങ്ങളും ഇവരോടുപറഞ്ഞത്.
തുടര്‍ന്ന് അജിത്തിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍പുരിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെയുള്ള ബീര്‍ബല്‍ എന്ന പോലീസുകാരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവിനെ കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന മലയാളിയായ മാത്യുവിന്റെ സഹായത്തോടെ ഇവരെ നാട്ടില്‍ എത്തിക്കുകയായിരുന്നു.