തിരുവനന്തപുരം: കോവിഡ് മരണനിരക്ക് സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് മരണ പട്ടിക ആവശ്യമെങ്കിൽ പുന:പരിശോധിക്കാം. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് കുറച്ച് കാണിക്കുകയാണെന്നും കോവിഡ് മരണങ്ങൾ പോലും മറ്റ് രോഗങ്ങൾ കാരണമാണെന്ന് പട്ടികയിൽ രേഖപ്പെടുത്തുവെന്നുമുള്ള സ്വകാര്യമാധ്യമത്തിന്റെ ആരോപണത്തോടായിരുന്നു വീണ ജോർജിന്റെ പ്രതികരണം.
സർക്കാരിന് ഇക്കാര്യത്തിൽ മറച്ചുവെക്കാനൊന്നുമില്ലെന്നും കോവിഡ് മരണപട്ടിക പരാതിലഭിച്ചാൽ പുന:പരിശോധിക്കാൻ തയ്യാറാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരണകാരണം രേഖപ്പെടുത്തിയത് സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കിൽ പ്രത്യേകം പരിശോധിക്കും. പ്രതിപക്ഷം രാഷ്ട്രീയപ്രേരിതമായാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നേരത്തെ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചിട്ടും കണക്കിൽപെടാത്ത മരണങ്ങൾ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാരം അർഹരായവർക്ക് ലഭിക്കാതെ വരരുതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
കോവിഡ് മരണനിരക്ക് കുറച്ചുകാണിക്കുന്നതിന്റ ഭാഗമായി കോവിഡ് ബാധിച്ചുള്ള ഏറെമരണങ്ങൾ പട്ടികയിലില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കോവിഡ് പ്രോട്ടോക്കോൾപ്രകാരം സംസ്ക്കരിച്ച എല്ലാ മരണങ്ങളുടെ കാരണവും പുന:പരിശോധിക്കണം. സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം അർഹരായ ഒരുകുടുംബത്തിനും ലഭിക്കാതെ വരരുത്. ഇക്കാര്യത്തിൽ സർക്കാരിനെതിരെ സംഘർഷത്തിനില്ല, തെറ്റുകൾതിരുത്താനാണ് ശ്രമിക്കുന്നത്. പുനപരിശോധന വേണം. മരണക്കണക്ക് കുറച്ച്കാണിച്ച് അർഹർക്ക് നഷ്ടപരിഹാരം കിട്ടാതെ വരരുത്. തദേശസ്ഥാപനങ്ങളുടെ കണക്കുകളും ചികിത്സിച്ച ഡോക്ടർമാരുടെ അഭിപ്രായവും കണക്കിലെടുത്ത് പത്തുദിവസത്തിനകം കോവിഡ് മരണ ഓഡിറ്റ് പൂർത്തിയാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.