കോട്ടയം: കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍ രണ്ടുപേരെ വെട്ടിവീഴ്ത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അക്രമം നടന്ന വീട്ട് കേന്ദ്രീകരിച്ച് നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്ര നിര്‍മാണവുമായിരുന്നുവെന്ന് കണ്ടെത്തി. ഇതിന്റെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ക്യാമറ സ്റ്റാന്‍ഡും മൊബൈല്‍ സ്റ്റാന്‍ഡുകളും അക്രമം നടന്ന വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തി.
സംഭവസമയം വീട്ടിലുണ്ടായിരുന്ന പൊന്‍കുന്നം സ്വദേശിനി അവിടെ അനാശാസ്യ ഇടപാടുകള്‍ നടന്നിരുന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പലര്‍ക്കും യുവതികളുടെ ഫോട്ടോകളയച്ചിരുന്നത് ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു. ഇവരുടെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും ഇടപാടുകാര്‍ക്കയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്. പലരും സിനിമയില്‍ സഹനടിമാരായി അഭിനയിച്ചിട്ടുള്ളവരാണെന്നാണ് വിവരം.
അനാശാസ്യത്തിനായി പെണ്‍കുട്ടികളെയും ഇടപാടുകാരെയും ആക്രമണം നടന്ന വീട്ടിലെത്തിച്ചിരുന്നതായും ചിത്രങ്ങള്‍ കാണിച്ച് ആവശ്യക്കാര്‍ക്ക് യുവതികളെ എത്തിച്ചുകൊടുത്തിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം പരിക്കേറ്റവരുടേതുള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുണ്ട്. ക്യാമറയും ഫോണുകളും അക്രമികള്‍ കൊണ്ടുപോയിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അനാശാസ്യ ഇടപാടുകളിലെ തര്‍ക്കമാണ് ആക്രമണത്തിലെത്തിയതെന്നാണ് കരുതുന്നത്. ആക്രമണത്തിന് പിന്നില്‍ ആരെന്നത് സംബന്ധിച്ചും വ്യക്തമായ വിവരമില്ല.
ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്ഖാന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളെയോ എന്തിനാണ് ആക്രമിച്ചതെന്നോ അറിയില്ലെന്നാണ് ഇവരുടെ നിലപാട്. അക്രമത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും പരിക്കേറ്റവര്‍ക്ക് മാത്രമേ വ്യക്തമായ വിവരമുള്ളൂവെന്ന് പോലീസ് കരുതുന്നു. ഇവര്‍ വിവരം നല്‍കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആശുപത്രി വിട്ടശേഷമേ കൂടുതല്‍ ചോദ്യംചെയ്യാന്‍ കഴിയൂ.