തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന വ്യാജേനെ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ മിണാലൂർ വെച്ചാണ് പ്രതി പ്രവീൺ ബാലചന്ദ്രനെ പിടികൂടിയത്. പ്രവീൺ ബാലചന്ദ്രന് എതിരെ കോട്ടയം ജില്ലയിൽ മാത്രം 6 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മുണ്ടക്കയം സ്റ്റേഷനുകളിലാണ് കേസുകൾ ഉള്ളത്. കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പരാതിയിലാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് കരുതുന്നു.
കോട്ടയം ഉഴവൂർ സ്വദേശിനിയായ യുവതി സ്പീക്കർ എംബി രാജേഷിനെ നേരിട്ട് ഫോണിൽ വിളിച്ചാണ് പരാതി നൽകിയത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്പീക്കറുടെ പിഎ ആണെന്ന് പറഞ്ഞു പണം തട്ടിയെടുത്തു എന്നാണ് യുവതി സ്പീക്കറോട് പറഞ്ഞത്. ജല അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.
10000 രൂപ വാങ്ങി എന്നാണ് യുവതിയുടെ പരാതി. സ്പീക്കർ എം ബി രാജേഷ് ഡിജിപിക്ക് പരാതി കൈമാറുകയായിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം ഊർജിതമായത്. സംഭവത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന എംബി രാജേഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
തൃശ്ശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രവീൺ ബാലചന്ദ്രനെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിച്ചു. കൂടുതൽ ആളുകൾ സമാനമായ പരാതി ഉയർന്നുവരാനുള്ള സാധ്യതയുണ്ട്.