കൊല്ലം: ശാസ്താംകോട്ട സ്വദേശി വിസ്മയുടെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കുടുംബം. വിസ്മയയുടെ മൃതദേഹം കണ്ടാല്‍ തൂങ്ങി മരിച്ചതിന്റെ ലക്ഷണങ്ങളില്ലെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് വിസ്മയയുടെ മരണം സംബന്ധിച്ച് മാതാപിതാക്കള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
മരണം സംഭവിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ഇക്കാര്യം ഡോക്ടര്‍ തന്നോട് സൂചിപ്പിച്ചെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. വിസ്മയയുടെ മൃതദേഹം കണ്ടാല്‍ തൂങ്ങി മരിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നും പിതാവ് പ്രതികരിച്ചു.
മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ഭര്‍ത്താവ് കിരണ്‍ മാത്രമല്ല അവരുടെ അമ്മയും മര്‍ദിച്ചതായി വിസ്മയയുടെ സുഹൃത്തില്‍ നിന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയെന്നും ത്രിവിക്രമന്‍ പറയുന്നു. അവളുടെ മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളില്ല.
എന്നാല്‍ നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ സംശയാസ്പതമാണ്. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവന് ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തില്‍ രക്തമില്ല. എന്നാല്‍ തുടയില്‍ രക്തവുമുണ്ട്. ഇവയെല്ലാം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്നും കുടുംബം ആരോപിക്കുന്നു.
വിസ്മയയെ മര്‍ദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു എന്നും പിതാവ് ആറോപിച്ചു. നാല് ദിവസം മുമ്പ് കിരണിന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മര്‍ദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോള്‍ നിന്റെ അമ്മ അടിച്ച പോലെ കണ്ടാല്‍ മതിയെന്നാണ് പ്രതികരിച്ചതെന്നും വിസ്മയ പറഞ്ഞതായി കൂട്ടുകാരി വെളിപ്പെടുത്തിയിരുന്നു എന്നും അച്ഛന് പറയുന്നു.
എന്തൊക്കെ സംഭവിച്ചാലും കിരണിന്റെ വീട്ടുകാര്‍ ഒന്നും ശ്രദ്ധിക്കാറില്ലെന്ന് വിസ്മയയുടെ അമ്മയും പ്രതികരിച്ചു. പ്രശ്നങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പുറത്തേക്ക് എല്ലാവരെയും കാണിക്കാനാണ് ശ്രമിച്ചത്. വിവാഹ വാര്‍ഷികമൊക്കെ ആഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു എന്നും വിസ്മയയുടെ അമ്മ ആരോപിച്ചു.