കോട്ടയം: ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഡ്യം കൊണ്ട് മറികടന്ന ലതീഷ (27) അന്‍സാരി വിടവാങ്ങി. എല്ലുകള്‍ പൊടിയുന്ന ജനതിക രോഗത്തിനൊപ്പം സ്വാഭാവികമായി ഓക്സിജന്‍ ശ്വസിക്കാന്‍ സാധിക്കാത്ത പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗവും കൊണ്ട് ഏറെക്കാലമായി ദുരിതം അനുഭവിക്കുകയായിരുന്നു ലതീഷ.
എല്ല് പൊടിയുന്ന രോഗം ജനനം മുതല്‍ ലത്തീഷയ്ക്ക് ഉണ്ടായിരുന്നു. പിതാവിന്റെ തോളിലിരുന്നാണ് ലതീഷ സഞ്ചരിച്ചിരുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ഓക്സിജന്‍ സിലിണ്ടറുമായി വന്ന ലതീഷ തങ്ങളുടെ ചെറിയ വൈകല്യങ്ങളെക്കുറിച്ചോര്ത്ത് വിഷമിക്കുന്നവര്‍ക്ക് വലിയ പ്രചോദനമായിരുന്നു.
മാതാപിതാക്കളുടെ സ്നേഹവും കരുതലും ലതീഷയ്ക്ക് മുന്നേറാന്‍ കൂടുതല്‍ കരുത്തേകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം മൂര്‍ച്ഛിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലതീഷ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.
പഠിക്കാന്‍ മിടുക്കിയായ ലത്തീഷ കീബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ വരക്കുന്നതിലും മിടുക്കി ആയിരുന്നു ലതീഷ. എരുമേലി പുത്തന്‍വീട്ടില്‍ അന്‍സാരി-ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലതീഷ.
എരുമേലിയിലെ എം.ഇ.എസ് കോളേജില്‍ നിന്നാണ് പി.ജി പഠനം പൂര്‍ത്തിയാക്കിയത്. എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നത് തുടരാനായില്ല. സര്‍ക്കാര്‍ അനുവദിച്ച പോര്‍ട്ടബിള്‍ ഓക്ജിസന് സിലിണ്ടറോടെയാണ് ലതീഷ ജീവന് നിലനിര്‍ത്തിയിരുന്നത്.
ലതീഷാസ് ഹാപ്പിനസ് എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഈസ്റ്റണ്‍ ഭൂമിക വനിതാ രത്നം അവാര്‍ഡ്, ഡോ ബത്രാസ് പോസിറ്റീവ് ഹെല്‍ത്ത് അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.