കൊച്ചി: സീറോ മലബാര്സഭയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. സന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി നല്കിയ അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളി.
ഒരാഴ്ചയ്ക്കകം മാനന്തവാടി കാരയ്ക്കാമല വിമല ഹോം മഠത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ്റ് സന്യസ്തസഭാ സുപ്പീരിയര്‍ ജനറല്‍ ജൂണ്‍ 13ന് നോട്ടീസ് നല്കി. ആലുവ ആസ്ഥാനമായ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രഗേഷന് (എഫ്.സി.സി) അംഗമാണ് ലൂസി. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് അയച്ച കത്തിലാണ് ഹര്‍ജി തള്ളിയെന്ന് അറിയിച്ചത്.
കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുക്കുകയും സഭയിലെ അനീതികള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തതാണ് സഭാനേതൃത്വത്തെ പ്രകോപിപ്പിച്ചത്.
സഭയില്‍ നിന്ന് യാതൊരു സാമ്പത്തിക ആനുകൂല്യവും ലൂസിക്ക് ലഭിക്കില്ല. അദ്ധ്യാപികയെന്ന നിലയില്‍ ലഭിച്ച ശമ്പളത്തില്‍ നിന്ന് മഠത്തിന് വിഹിതമായി നല്കിയ തുക തിരിച്ചുനല്‍കും. ഏതാനും വര്‍ഷമായി ശമ്പള വിഹിതം മഠത്തിന് നല്‍കിയിരുന്നില്ല.
ശമ്പളം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. പെന്ഷന് പറ്റിയതിനാല്‍ ഗ്രാറ്റുവിറ്റി ഉള്‍പ്പെടെ വന്‍തുക ലഭിച്ചിട്ടുണ്ട്. പിതാവിന്റെ സ്വത്തായ 50 ഏക്കര്‍ സ്ഥലത്തില്‍ പകുതിക്ക് അവകാശമുണ്ട്. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റ് ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് കത്തില്‍ പറയുന്നു.
അതേസമയം, മഠം വിടണമെന്ന എഫ്.സി.സി യുടെ കത്ത് അംഗീകരിക്കില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി. പുറത്താക്കല്‍ നടപടി ശരിവച്ച് വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് സംശയമുണ്ട്. തന്റെ ഭാഗം വത്തിക്കാന്‍ കോടതി കേട്ടിട്ടില്ല.അവിടെ തനിക്ക് വക്കീലുണ്ട്. അപ്പീല്‍ തള്ളിയതായി അഭിഭാഷകന് അറിയിച്ചിട്ടില്ലെന്നും ഇന്ത്യന്‍ കോടതി നിയമങ്ങള്‍ പറയുന്നത് അനുസരിക്കുമെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.