കോവിഡ് കാലത്ത് പലര്‍ക്കും ജോലി നഷ്ടമായി. എന്നാല്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 59കാരന് രാഘവനും ഭാര്യ പുഷ്പയും സ്വന്തമായി ഉള്ള ഭൂമിയില്‍ അധ്വാനിച്ച് ജീവിക്കുന്നതിന്റെ അഭിമാനത്തിലാണ്, അതിലേറെ അഭിമാനമാണ് വളര്‍ത്തി വലുതാക്കിയ മൂന്ന് മക്കളും ഈ കോവിഡ് കാലത്ത് നാടിനു വേണ്ടി ഡോക്ടര്‍മാരായി സേവനം ചെയ്യുന്നത്.
രാഘവന്റെയും പുഷ്പയുടെയും മൂന്നുമക്കളും ഇന്ന് ഡോക്ടര്‍മാരാണ്. മൂത്ത മകന് ഡോ. പ്രദീപ് എറണാകുളത്ത് ഹോമിയോ ഡിസ്പെന്സറിയില് ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ഡോ. സൂര്യ എംബിബിഎസ് കഴിഞ്ഞ് കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ അലോപ്പതി ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
ഇളയ മകന് സന്ദീപ് കണ്ണൂര്‍ ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ ഡോക്ടര്‍. പ്രദീപും സൂര്യയും വിവാഹം ചെയ്തതും ഡോക്ടര്‍മാരെ തന്നെ. പഠിക്കാന്‍ ഒരുപാട് ഇഷ്ടമായിരുന്നു രാഘവന്. എന്നാല്‍ അതിനു കഴിഞ്ഞില്ല. തന്നെപ്പോലെ മക്കളും ആവരുതെന്ന് രാഘവന് നിര്‍ബന്ധമുണ്ടായിരുന്നു.
”10 വയസു കഴിയുമ്പോളേ മക്കളെ കെട്ടിച്ചുവിടും. അതാണ് ഞങ്ങളുടെ കൂട്ടത്തിലെ രീതി. പക്ഷേ, ഞങ്ങള്‍ അനുഭവിച്ചതൊന്നും മക്കള്‍ അനുഭവിക്കരുത് എന്ന വലിയ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജോലികള്‍ പലതും ചെയ്ത് അവരെ പഠിപ്പിച്ചത്.”- രാഘവന് പറയുന്നു.
എല്ലാവരും പഠിക്കാന്‍ മിടുക്കരായിരുന്നു. മൂന്നാളെ പഠിപ്പിക്കുമ്പോള്‍ ചിലവുകള്‍ ധാരാളം .. ദിവസം നാല് തവണ ഒക്കെ കൂലിപ്പണിക്ക് പോയ ദിവസങ്ങളുണ്ട്. അമൃതാനന്ദമയി ഇന്‍സ്റ്റിറ്റിയൂഷനും പാലാ ബ്രില്യന്‍സ് അക്കാദമിയുമൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
വീട്ടുകാര്‍ക്കും സമുദായത്തിലെ മറ്റാര്‍ക്കും ഇഷ്ടമല്ലായിരുന്നു മക്കളെ പഠിപ്പിക്കുന്നത്. ഇടക്ക് ചിലരൊക്കെ ഞങ്ങളെ കള്ളക്കേസുകളില്‍ കുടുക്കി. ആനക്കൊമ്പ് മോഷ്ടിച്ചെന്നൊക്കെ അവര്‍ പറഞ്ഞുനടന്നു. മൂന്നു പേരെയും പഠിപ്പിക്കാനുള്ള പണം ഞങ്ങള്‍ എങ്ങനെയാണ് കണ്ടെത്തുന്നതെന്ന സംശയമായിരുന്നു പലര്‍ക്കും. പക്ഷേ, അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം സത്യാവസ്ഥ ബോധ്യമായി”.- രാഘവന് പറയുന്നു.