കൊടകര: ‘ഞങ്ങള്‍ക്ക് ഇത്തവണ ഓണക്കോടി വേണ്ട അമ്മേ.. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലും കൊടുക്കം’ മക്കളുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളില്‍ അഭിമാനം നിറഞ്ഞ് തൃശ്ശൂര്‍ കൊടകര സ്വദേശിനി ജയ. ലോട്ടറിവിറ്റാണ് ജയ കുടുംബം പോറ്റുന്നത്. മഴ കനത്തതോടെ സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയ വന്‍ നാശനഷ്ടങ്ങളും കണ്ണീര് കഥകളും കേട്ടതാണ് വിഷ്ണുദാസിനെയും വിഷ്ണുപ്രിയയെയും ഈ തീരുമാനത്തിലെത്തിച്ചത്.
ഒരു ചാക്ക് അരിയും നിത്യോപയോഗ സാധനങ്ങളും അവര്‍ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് സംഭാവന ചെയ്തു. പത്താംക്ലാസുകാരായ മക്കളുടെ വാക്കുകേട്ട് ജയയും ഭര്‍ത്താവ് സുനിലും എന്തുവേണമെന്ന് ആദ്യം ചിന്തിച്ചു. ശേഷം മക്കളുടെ തീരുമാനത്തില്‍ ഇവര്‍ സമ്മതം മൂളുകയായിരുന്നു. കൊടകര പള്ളിക്കുമുമ്പില്‍ വാടകമുറിയില്‍ ജയ ലോട്ടറി വില്‍പ്പന തുടങ്ങിയിട്ട് ആറുവര്‍ഷമായി. രാവിലെ എട്ടുമുതല്‍ ഒമ്പതരവരെ തൃശ്ശൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തും. ഇതിനുശേഷം ജയ കൊടകരയിലെ വാടകമുറിയിലേക്ക് പോകും. സുനില്‍ കൊടകര ഓവര്‍ ബ്രിഡ്ജിന് താഴെ ടിക്കറ്റ് വില്‍ക്കാനിരിക്കും. കൊടകര മരത്തോംപ്പിള്ളി ചെറുവത്തൂര്ചിറയില് മൂന്ന് സെന്റില്‍ പഞ്ചായത്ത് നല്കിയ വീട്ടിലാണ് ഇവരുടെ ജീവിതം.
കൊടകര ഗവ. ബോയ്സ് ഹൈസ്കൂളിലാണ് വിഷ്ണുദാസ്. വിഷ്ണുപ്രിയ ഡോണ്‍ ബോസ്ക്കോയിലും. മക്കള്‍ രാവിലെ സ്കൂളിലേക്ക് പോകുന്നതിനുമുമ്പ് ജയയും സുനിലും വീട്ടില്‍നിന്നിറങ്ങും. ആറ് മണിയോടെ ടിക്കറ്റ് വില്‍പ്പന തുടങ്ങും. പിന്നെ മക്കളോടൊപ്പം വൈകീട്ട് ആറ് മണിയോടെ വീട്ടിലേക്ക് മടങ്ങും. കല്‍പ്പണിക്കാരനായിരുന്ന സുനില്‍ വൃക്ക സംബന്ധമായ രോഗം ബാധിച്ചതിനാലാണ് നാലുവര്‍ഷം മുമ്പ് ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലേക്ക് തിരിഞ്ഞത്. ‘കച്ചോടം കുറവാ, കിട്ടുന്നതില്‍നിന്ന് നാല് വയറ് കഴിയണം. കുട്ടികളുടെ കാര്യങ്ങളും നോക്കണം. അധികമൊന്നും സഹായിക്കാന്‍ കഴിയില്ല, എന്നാലും ഞങ്ങളെക്കൊണ്ടാവുംവിധം…” ജയ പ്രതികരിച്ചു.