ഇടുക്കി: ഫോട്ടോഗ്രഫിയാണ് പ്രഫഷനെങ്കിലും ഇടുക്കി കൊച്ചറ സ്വദേശി മാരിക്കുടിയില്‍ ഗോകുല്‍ എസ് നായര്‍ക്ക് പാഷന് കന്നുകാലികളോടാണ്. പിതാവ് നല്കിയ പാതയിലൂടെ പശുക്കളെ ഇഷ്ടപ്പെടുന്ന യുവ കര്‍ഷകനാണ് ഇന്ന് ഗോകുല്‍. പണ്ട് ഗോകുലിന്റെ അച്ഛന് സദാശിവന് കാളയും കാളപൂട്ടുമൊക്കെയുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ കുട്ടിക്കാലംമുതല്‍ കണ്ടുവളര്‍ന്നത് ഒഴിവാക്കാന്‍ ഗോകുലിന് കഴിയുമായിരുന്നില്ല. ഗോകുലിന്റെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ എപ്പോഴും 5 പശുക്കളുണ്ടാകും. തൊഴുത്ത് നിറഞ്ഞുനില്ക്കണം എന്നാണ് ഈ യുവ കര്‍ഷകന്റെ ആഗ്രഹം.
സാധാരണ എല്ലാവരും പാല് വില്പ്പനയ്ക്ക്വേണ്ടിയാണ് പശുക്കളെ വളര്‍ത്തുന്നതെങ്കില്‍ ഗോകുലിന് അതല്ല ലക്ഷ്യം. പശുക്കളെ വളര്‍ത്തുന്നതിലൂടെ ലഭിക്കുന്ന മാനസിക സംതൃപ്തിക്കൊപ്പം വീട്ടിലേക്ക് ആവശ്യമായ പാലും ലഭിക്കുന്നു.
വറ്റുകറവയുള്ള പശുക്കളെയാണ് ഗോകുല്‍ തിരഞ്ഞെടുക്കുക.
കശാപ്പുശാലയില്‍ മരണം കാത്തുനിന്ന പശുക്കള്‍ പോലും അത്തരത്തില്‍ ഗോകുലിന്റെ തൊഴുത്തിലേക്ക് എത്താറുണ്ട്. നല്ല പശുവാണെന്നു തോന്നിയാല്‍ അവയെ വാങ്ങി വീട്ടിലെത്തിച്ച് പരിചരിക്കും. ആരോഗ്യം മെച്ചപ്പെട്ടാല്‍ കൃത്രിമബീജാധാനം നടത്തും.
നിറചെന ആകുമ്പോള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കും. ഒരു കിടാവും 4 പശുക്കളുമാണ് കഴിഞ്ഞ ദിവസം വരെ തൊഴുത്തിലുണ്ടായിരുന്നത്. അതിലൊരു പശുവിനെ ഇന്നലെ വിറ്റു. അതേസമയം, കന്നുകാലികളെ വളര്‍ത്തുന്ന യുവാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗോകുലിനുമുണ്ട്.
ഇക്കാര്യം തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം ഒരു സമൂഹമാധ്യമ കൂട്ടായ്മയില്‍ ഗോകുല്‍ പങ്കുവച്ച കുറിപ്പ് വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ‘പശു വളര്‍ത്തുന്നവനെ വേണ്ട എന്നു പറഞ്ഞ് ഓള് ഇട്ടേച്ച് പോയി. തളര്‍ന്നില്ല… പിന്നെ വാശി ആയിരുന്നു, ജീവിക്കാനുള്ള വാശി… ഇപ്പം സ്വന്തമായി ഒരു സ്റ്റുഡിയോ, കുറച്ച് പശുക്കള്‍… ജീവിതം സുഖം.
കൊടുക്കുന്ന സ്നേഹം അതേപോലെ തിരിച്ചുകിട്ടണമെങ്കില്‍ മിണ്ടാപ്രാണികളെ സ്നേഹിക്കണം’ എന്നായിരുന്നു ഗോകുലിന്റെ കുറിപ്പ്. തനിക്കും കുടുംബത്തിനും അത്തരത്തില്‍ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതിന്റെ വെളിച്ചത്തിലായിരുന്നു ഗോകുലിന്റെ ഈ കുറിപ്പ്.