നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരായ മറുപക്ഷത്തിന്റെ മുറുമുറുപ്പ് കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ബിജെപിയില്‍ സംസ്ഥാനത്തെ 31 ലക്ഷം പേര് പ്രാഥമിക അംഗത്വം എടുത്തിട്ടുണ്ടെങ്കില്‍ പോലും തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് വെറും 23.5 ലക്ഷം വോട്ടുകള്‍ മാത്രമാണെന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്.
നേതൃത്വത്തോടുള്ള പ്രവര്‍ത്തകരുടെ അതൃപ്തി കൂടി പ്രതിഫലിച്ച തെരഞ്ഞടുപ്പാണ് കഴിഞ്ഞത്. വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും നേതൃത്വത്തിന്റെ പരാജയമാണ് ദയനീയ തോല്‍വി സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടിയ്ക്ക് അകത്ത് നിന്നുതന്നെ അഭിപ്രായമുയരുന്നുണ്ട്.
സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണവും 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തിന്റെ ഭരണം പിടിക്കുമെന്ന, തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ജനങ്ങളില്‍ ബിജെപി വിരുദ്ധ വികാരമുണ്ടാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വി മുരളീധരന് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങള്‍ നല്‍കിയത് എന്ന വിമര്‍ശനവും പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.
കേരളത്തില്‍ വേരുറപ്പിക്കാന്‍ പല അടവുകളും പയറ്റിയ ബിജെപിയ്ക്ക് പക്ഷേ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച സ്ഥലത്തുപോലും ബിജെപിയ്ക്ക് പച്ചപിടിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല പല ബൂത്തുകളിലും ബിജെപി സംപൂജ്യരായി. 318 ബൂത്തുകളിലാണ് ബിജെപിയ്ക്ക് ബൂത്ത് ഏജന്റുമാരുടെ വോട്ടുപോലും ലഭിക്കാത്ത ഗതികേടുണ്ടായത്.