ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തി വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായി അദ്ദേഹം.
ഭൂമി മാത്രം നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നല്‍കും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചാണ് നീങ്ങുന്നത്. അയല്‍ സംസ്ഥാനത്ത് നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി. റേഷന്‍ കാര്‍ഡ് മുതലായ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. ഇതിനായി ഫീസ് ഈടാക്കില്ല. അദാലത്ത് നടത്തുന്ന തിയതി അടിയന്തരമായി തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും. ക്യാമ്പുകളില്‍ സഹായം നേരിട്ടു നല്കുന്നതിനു പകരം ജില്ലാ കളക്ടര്‍ മുഖേന നല്‍കണം. ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ അതീവ ശ്രദ്ധ വേണം. ജില്ലയിലെ പ്രധാന റോഡുകള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. വൈത്തിരി പോലീസ് സ്റ്റേഷന് എത്രയും വേഗം പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്കി.
പ്രളയബാധിത പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ മാത്രം ഇടപെടലുകള്‍ മതിയാവില്ല. ആരോഗ്യം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ ജനപ്രതിനിധികള്‍ കാലവര്‍ഷക്കെടുതിയുടെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി കുറഞ്ഞു. അണക്കെട്ടിലേക്ക് ഒഴുകുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.