കൊല്ലം: തലചായ്ക്കാന്‍ ഒരിടം മാത്രം, എന്തു ജോലിചെയ്തും ജീവിച്ചോളാം… ഇത് തെരുവില്‍ മൂന്നുകുട്ടികളുമായി അലയുന്ന നസീറിന്റെ നിറകണ്ണുകളോടെയുള്ള വാക്കുകളാണ്. വര്‍ഷങ്ങളായി റെയില്‍വേ സ്റ്റേഷന് പരിസരത്തും ഇടിഞ്ഞുപൊളി ക്വാര്ട്ടേഴ്സിലുമൊക്കെയായി ജീവിതം കൊണ്ടുപോയ കുടുംബമാണ് ഇന്ന് 13 ദിവസമായി പൂര്‍ണമായും തെരുവില്‍ നില്‍ക്കേണ്ടി വരുന്നത്.
ഒടുവില്‍, പോലീസ് ഇടപെട്ട് ഇവരെ നഗരസഭയുടെ താത്കാലിക കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ഇത് കഴിഞ്ഞാല്‍ വീണ്ടും എന്ത് എന്ന ചോദ്യചിഹ്നം നസീറിനെ അലട്ടുകയാണ്. തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ നസീറും തിരുനെല്വേലിക്കാരിയായ കാവേരിയും എട്ടുവയസ്സുകാരന് ഹാരിഷും ഏഴുവയസ്സുകാരി ഫാത്തിമയും മൂന്നുവയസ്സുകാരന് ആഷിക്കും അടങ്ങുന്ന കുടുംബമാണിത്.
നസീറിന്റെ വാക്കുകള്‍;
ഞാന്‍ ഇവളെ സ്നേഹിച്ച് കല്യാണം കഴിച്ചതാണ്. വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് അവിടനിന്ന് ഇറങ്ങേണ്ടി വന്നു. കൊല്ലം പുള്ളിക്കടയിലായിരുന്നു കാവേരിയും അമ്മയും വാടകയ്ക്ക് കഴിഞ്ഞിരുന്നത്. അവര്‍ക്ക് ഒരു ഹോസ്റ്റലില്‍ ജോലി കിട്ടി. താമസം മാറി. ഇടിഞ്ഞുപൊളിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസമാക്കി പിന്നെ ഞങ്ങള്‍. മക്കളെ പാരിപ്പള്ളിയിലൊരു ഹോസ്റ്റലിലാക്കിയിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് അവിടെ നിര്‍ത്താന്‍ പറ്റാത്തതുകാരണം വീണ്ടും കൂട്ടിക്കൊണ്ടുവരേണ്ടിവന്നു.
ഞാന്‍ വള്ളത്തില്‍ പോയാണ് ജീവിതം കൊണ്ടുപോവുന്നത്. എന്നാല്‍ കോവിഡ് വന്നതോടെ എല്ലാം താറുമാറായി. പണിയും കുറഞ്ഞു. ക്വാര്‍ട്ടേഴ്സില്‍ പലരും രാത്രികാലങ്ങളില്‍ വന്ന് കതകും വാതിലുമൊക്കെ ഊരിക്കൊണ്ടുപോകാന്‍ തുടങ്ങി. ഇത് പോലീസുകാരോട് പറയുകയും ചെയ്തിരുന്നു. അവിടെ താമസിക്കാന്‍ പാടില്ലെന്നറിയാമെങ്കിലും കുട്ടികള്‍ കൂടെയുള്ളതുകൊണ്ടായിരിക്കാം പോലീസുകാരും ഒന്നും പറയാതിരുന്നത്. പിന്നെ അമ്പലത്തിനടുത്ത് കിടക്കാന്‍ തുടങ്ങി. കഴിഞ്ഞദിവസം ഈസ്റ്റിലെ എസ്.ഐ. ദില്‍ജിത്തും സംഘവും സന്നദ്ധപ്രവര്‍ത്തകനായ ഗണേഷും കൂടെ നഗരസഭയുടെ താത്കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
കുട്ടികളെ ഏതെങ്കിലും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ നടപടിയെടുക്കണമെന്നും മേയറുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ട്. തലചായ്ക്കാന്‍ ഒരിടം കിട്ടിയാല്‍ മതി. എന്തു ജോലിചെയ്തും ജീവിച്ചോളാമെന്നാണ് നസീറിന്റെ നിലപാട്. മക്കളെ അകറ്റിനിര്‍ത്തുന്നതില്‍ വിഷമം ഉണ്ട്. നിവൃത്തിയില്ലാത്തതുകൊണ്ടാണ്. ആശ്രാമത്തെ ദേവസ്വം ബോര്‍ഡ് സ്കൂളിലാണ് പഠിക്കുന്നത്. മൂന്നാം ക്ളാസ്. രണ്ടാം ക്ളാസിലാണ് മോള്. ഇളയകുഞ്ഞിനെ സ്കൂളില്‍ ചേര്‍ക്കാനായിട്ടില്ല. സ്കൂളിലെ അധ്യാപകരും ഭക്ഷണക്കിറ്റും മറ്റും തന്ന് സഹായിക്കാറുണ്ടായിരുന്നു. റെയില്‍വേ പോലീസും സഹായിക്കുമായിരുന്നു.