കരിവെള്ളൂര്‍: എട്ടുവര്‍ഷമായി കാത്തിരുന്നുകിട്ടിയ ക്ഷേമനിധി ആനുകൂല്യം ദുരിതാശ്വാസനിധിയിലേക്ക് നല്കി കാര്‍ത്യായനിയമ്മ. പണം നല്‍കുന്നതിനൊപ്പം ഒരാഗ്രഹം കൂടി കാര്ത്യായനിയമ്മയ്ക്കുണ്ട്. ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ വയലിലെ ചെളിയോട് മല്ലടിച്ച കര്‍ഷകത്തൊഴിലാളിയോട് ക്ഷേമനിധി ബോര്‍ഡ് കാണിക്കുന്ന അവഗണന പുറംലോകം അറിയണമെന്ന് മാത്രമാണ് ഇവരുടെ അപേക്ഷ. പലിയേരിക്കൊവ്വലിലെ എവി ബാലകൃഷ്ണന്റെ ഭാര്യയാണ് കര്‍ഷകത്തൊഴിലാളിയായിരുന്ന മന്ദ്യന്‍ വീട്ടില്‍ കാര്‍ത്യായനിയമ്മ. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായി 30 വര്‍ഷത്തോളം കാര്‍ത്യായനിയമ്മ വിഹിതമടച്ചിരുന്നു.
60 വയസ്സ് തികഞ്ഞപ്പോള്‍ ക്ഷേമനിധിയില്‍നിന്ന് അനുവദിക്കുന്ന പെന്ഷന് അപേക്ഷിച്ചു. മക്കള്‍ക്ക് ജോലിയുണ്ടെന്നും വരുമാനം അധികമാണെന്നും പറഞ്ഞ് പെന്ഷന് നിരസിക്കുകയായിരുന്നു. മറ്റ് ക്ഷേമനിധിയിലൊന്നും കുടുംബവരുമാനത്തിന്റെ പേരില്‍ പെന്ഷന് നിഷേധിക്കാറില്ല. പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
വിരമിക്കുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയിലേക്ക് അടച്ച തുകയും സര്‍ക്കാര്‍ വിഹിതവും തിരിച്ചുനല്കുമെന്നറിഞ്ഞ് അപേക്ഷ നല്കി. ഫണ്ടില്ലെന്ന് പറഞ്ഞ് എട്ടുവര്‍ഷത്തോളം അപേക്ഷ മുടങ്ങി കിടക്കുകയായിരുന്നു. പല തവണ ഓഫീസില്‍ അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവസാനം കഴിഞ്ഞ ദിവസം ആനുകൂല്യമായി 12000 രൂപ കാര്‍ത്യായനിയമ്മയ്ക്ക് ലഭിക്കുകയായിരുന്നു. ഈ എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച തുകയാണ് സംഭാവന ചെയ്തത്. ആനുകൂല്യങ്ങള്‍ നല്കാന് ഒരു കര്‍ഷകത്തൊഴിലാളിയെയും ഇത്രയും നാള് വിഷമിപ്പിക്കരുതേ എന്ന അപേക്ഷയാണ് കാര്ത്യായനിയമ്മയ്ക്കുള്ളത്.