കണ്ണൂര്‍: ഈ കോവിഡ് കാലത്ത് നല്ല മനസ്സുള്ള ഒരുപാടുപേരെ കേരളം കണ്ടിട്ടുണ്ട്. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തയ്യാറായി എത്തിയ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനാണ് ഏറ്റവും ഒടുവിലത്തെ മാതൃക. കേരളത്തിന് ഉയര്ത്തെഴുന്നേല്ക്കാന് കൂടുതല്‍ കരുത്തേകുകയാണ് ജനാര്ദ്ദനന് തന്റെ നല്ല പ്രവൃത്തിയിലൂടെ.
ജനാര്‍ദ്ദനനെ തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് പ്രേരിപ്പിച്ചത് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ജനവിരുദ്ധ പരമാര്‍ശമാണെന്ന് തുറന്നുപറയുകയാണ് സിപിഐഎം നേതാവായ പി ജയരാജന്. ജനാര്‍ദ്ദനനെ സന്ദര്‍ശിച്ച ശേഷംപി ജയരാജന് പോസ്റ്റ് ചെയ്ത ഫെയിസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും (രണ്ട് ലക്ഷം രൂപ) വാക്സിന് ചലഞ്ചിലേക്ക് നല്കിയ ജനാര്ദ്ദനന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
പി ജയരാജന്റെ വാക്കുകള്‍
ഇന്ന് നവമാധ്യങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനാണ്.വാക്സിന് ചലഞ്ചില്‍ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തില്‍ 850 രൂപ മാത്രം ബാക്കിവെച്ച് 2 ലക്ഷം രൂപ സംഭാവന ചെയ്ത് മാതൃകയായി മാറിയ ചാലാടന് ജനാര്‍ദ്ദനന്റെ വീട് അല്പസമയം മുന്‍പാണ് സന്ദര്‍ശിച്ചത്.പെട്ടന്ന് വൈറലായതിന്റെ അമ്പരപ്പിലായിരുന്നു അദ്ദേഹം.ഫണ്ട് നല്കിയപ്പോള് സമൂഹം ഇത്തരത്തില്‍ ആദരിക്കുമെന്ന് ജനാര്ദ്ദനന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു വര്‍ഷം മുന്‍പാണ് ജനാര്‍ദ്ദനന്റെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെണ്മക്കളാണ് ജനാര്ദനന് ഉള്ളത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞു.36 വര്‍ഷം ദിനേശ് ബീഡിയില്‍ പണിയെടുത്തതിന് ശേഷമാണ് ജനാര്ദനന് പിരിഞ്ഞത്.തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമര്‍ശങ്ങള്‍ ജനാര്‍ദ്ദനന്റെ മനസിനെ വല്ലാതെ ഉലച്ചു.സൗജന്യമായി വാക്സിന് നല്‍കാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ:പിണറായി വിജയന്റെ ഉറച്ച നിലപാടിന് പിന്തുണ നല്‍കണമെന്ന് അദ്ദേഹം ഉറപ്പിച്ചു.അന്ന് രാത്രി ഉറങ്ങാനായില്ല.പിറ്റേ ദിവസം ബാങ്കിലെത്തി ഫണ്ട് നല്‍കിയതിന് ശേഷം സുഖമായി ഉറങ്ങി. തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്.പാവപ്പെട്ട കുടുംബത്തിന്റെ നാഥന് പോലും ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം. സൗജന്യമായി വാക്സിന് നല്‍കാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാര്‍ദ്ദനനെ പോലുള്ളവര്‍ ഉയര്‍ത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ.??