തിരുവനന്തപുരം: നൃത്തം പഠിക്കാനെത്തിയ യുവതികളെ അവരുടെ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവസർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. മരുതംകുഴി കൂട്ടാംവിള സ്വദേശിയും കൃഷിവകുപ്പിലെ ക്ലാർക്കുമായ ആർഎസ് സനുവിനെ(30)യാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. സൂംബാ നൃത്തം പരിശീലനത്തിനെത്തിയ യുവതി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
കൃഷി വകുപ്പിൽ ക്ലാർക്കായി ജോലിചെയ്യുന്ന ഇയാൾ പാർട്ട്ടൈമായാണ് സൂംബാ പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തിന് എത്തുന്ന സ്ത്രീകളില്‍ ചിലരെ പ്രണയം നടിച്ച് വശത്താക്കുകയും പണം തട്ടുകയും ചൂഷണത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതി. സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ എടുക്കുകയും ഈ ചിത്രങ്ങള്‍ പലര്‍ക്കും കൈമാറിയതായും പരാതിയുണ്ട്. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ സനു സൂംബാ കേന്ദ്രങ്ങള്‍ നടത്തിയിരുന്നു.
തുടർന്ന് പോലീസ് യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്ക്കുകൾ പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പരിശീലനത്തിന് എത്തുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം ചിത്രങ്ങൾ എടുത്ത് അശ്ലീല വൈബ്സൈറ്റുകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സംഘത്തിൽ കൂടുതൽപേർ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും സൈബർ പോലീസ് അറിയിച്ചു.