പന്തളം: മാസങ്ങള്‍ക്ക് മുമ്പ് സംസ്കാരം കഴിഞ്ഞ ‘പരേതന്’ തിരിച്ചെത്തി. കുടശനാട് പൂഴിക്കാട് വിളയില്‍ കിഴക്കേതില്‍ പരേതനായ കുഞ്ഞുമോന്റെ മകന് ‘ നിര്യാതനായ’ സാബു (സക്കായി-35) ആണ് തിരിച്ചെത്തിയത്. സാബുവിനെ കണ്ട നാട്ടുകാരും ബന്ധുക്കളും അമ്പരന്നു.
കഴിഞ്ഞ ഡിസംബര്‍ 30ന് കുടശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സാബുവിന്റെ ‘സംസ്കാര ചടങ്ങില്‍’ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും സാബുവിന്റെ വരവില്‍ പകച്ചുനില്‍ക്കുകയാണ്. ഡിസംബര്‍ 25ന് പുലര്‍ച്ചെ പാലാ ഭരണങ്ങാനം ഇടപ്പാടിയില്‍ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചിരുന്നു.
സാബുവിനെക്കുറിച്ച് ഏറെനാളായി വിവരമില്ലാതിരുന്ന വീട്ടുകാര്‍ക്ക് മരിച്ച യുവാവിന്റെ ഫോട്ടോ പത്രത്തില്‍ കണ്ട് സംശയം തോന്നി. പാലായിലെത്തി മാതാവ് അമ്മിണിയും ബന്ധുക്കളും മൃതദേഹം ‘തിരിച്ചറിഞ്ഞു’. എന്നാല്‍ മൃതദേഹം സാബുവിന്റേതല്ലെന്ന് ഭാര്യ സംശയം പ്രകടിപ്പിച്ചെങ്കിലും മറ്റുള്ളവര്‍ ഉറപ്പു പറയുകയായിരുന്നു.
പൊലീസ് വിട്ടുനല്‍കിയ മൃതദേഹം സംസ്കരിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സാബു തിരിച്ചെത്തിയത്. എന്നാല്‍ മോഷണ കേസില്‍ സാബുവിനെ ഇന്നലെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്ന് 46,000 രൂപ മോഷ്ടിച്ചു കടന്നതാണെന്നും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കേസുകളില്‍ പ്രതിയായ സാബു വീടുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. രാവിലെ 8ന് സുഹൃത്തായ ബസ് ഡ്രൈവര്‍ മുരളീധരന് നായരെ കാണാന്‍ കായംകുളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു. മുരളീധരന് നായര്‍ പറഞ്ഞപ്പോഴാണ് തന്റെ ‘മരണവിവരം’ അറിയുന്നത്. തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാന്റീനില്‍ ജോലിയാണെന്നും ഫോണ്‍ കേടായതിനാല്‍ ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും സാബു പറഞ്ഞു.
സാബുവിനെ കണ്ടെത്തിയ വിവരം മുരളീധരന് നായര്‍ വാട്സ് ആപ്പില്‍ ഇട്ടതോടെയാണ് നാട്ടിലറിഞ്ഞത്. അതേസമയം സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു പരിശോധന നടത്താനാണ് തീരുമാനം. ഡിസംബര്‍ 25ന് പാലായില്‍ നടന്ന അപകടത്തിലെ മരണ വാര്‍ത്ത കണ്ട് ജാര്‍ഖണ്ഡ് സ്വദേശിയുടേതാണെന്ന സംശയത്തില്‍ അവിടെനിന്ന് ചിലര്‍ അന്ന് അന്വേഷിച്ചിരുന്നതായി അടൂര്‍ ഡിവൈ.എസ്.പി ബി. വിനോദും പന്തളം സി.ഐ.എസ്.ശ്രീകുമാറും പറഞ്ഞു.