കൊല്ലം: കൊല്ലത്തെ സീറ്റ് താന്‍ കരഞ്ഞുവാങ്ങിയതാണെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജില്ലാ ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണ. ദുരിതങ്ങളെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു തന്റെ ജീവിതമെന്നും ബിന്ദു കൃഷ്ണ തുറന്നുപറഞ്ഞു.
നിയമസഭ സ്ഥാനാര്‍ത്ഥിത്വം താന്‍ കരഞ്ഞുവാങ്ങിയാതാണെന്നത് തെറ്റിദ്ധാരണ മാത്രമാണ്. കൊല്ലത്തെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ ഉറപ്പിച്ചിരുന്നതാണ്. പെട്ടെന്നാണ് കൊല്ലത്ത് നിന്നും മാറി കുണ്ടറയില്‍ മത്സരിക്കുവാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് സീറ്റില്ലെന്ന വാര്‍ത്തയാണ് പ്രചരിച്ചതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
അതിനെ തുടര്‍ന്ന് പ്രവര്‍ത്തകരുടെയും നാട്ടുക്കാരുടെയും ഭാഗത്തുനിന്നും ഉണ്ടായ വികാര പ്രകടനങ്ങളാണ് പിന്നീട് കണ്ടെതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. തനിക്ക് സീറ്റില്ലെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ രോഷാകുലരായത്.
ഇതില്‍ പ്രതിഷേധിച്ച് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാര്‍ രാജിവെച്ചു. രാജി സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് ശേഷമാണ് താന്‍ സംഭവം അറിയുന്നത്. ഇതിന് പിന്നാലെയാണ് വിവരമറിഞ്ഞ് തന്നെയും തന്റെ പ്രവര്‍ത്തനങ്ങളും അറിയാവുന്ന മത്സ്യത്തൊഴിലാളി സ്ത്രീകള്‍ ഡിസിസിയിലെത്തി പ്രതിഷേധം നടത്തിയത്. അവരുടെ കണ്ണുനീര് കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി എന്നത് ശരിയാണ്. അത് സീറ്റ് കിട്ടാന്‍ വേണ്ടിയായിരുന്നില്ല. അങ്ങനെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അതിന് ആരോടും പരിഭവമില്ലെമില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച ഇടമാണ് കൊല്ലം. അവിടെ മത്സരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പെട്ടെന്ന് പറന്നിറങ്ങി ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നു. സീറ്റിനു വേണ്ടി കരഞ്ഞുവെന്നൊക്കെ പറയുന്നത് തെറ്റിദ്ധാരണകൊണ്ടാണ്.
ആദിച്ചനല്ലൂര്‍ കട്ടച്ചല്‍ ജംങ്നില്‍ ചായക്കട നടത്തി ജീവിച്ച വ്യക്തിയാണ് ഞാന്‍. ഇപ്പോഴും വാടക വീട്ടിലാണ് താമസം. ദുരിതങ്ങളെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു എന്റെ ജീവിതം. കഴിഞ്ഞ നാലരവര്‍ഷത്തെ എന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.