തിരുവനന്തപുരം: എന്നും ടിക്കറ്റ് എടുക്കുന്ന ശീലമൊന്നുമില്ല കേരളത്തിലേക്ക് തൊഴിലിനായി കുടിയേറിയ ഈ അന്യസംസ്ഥാന തൊഴിലാളിക്ക്. കഴിഞ്ഞദിവസം ഇതുപോലെ വല്ലപ്പോഴും ലോട്ടറിയെടുക്കുന്ന പതിവിൽ ഒരു കാരുണ്യ പ്ലസ് ടിക്കറ്റ് എടുത്തതാണ്. പിന്നീട് ടിക്കറ്റിന്റെ കാര്യം തന്നെ മറന്നുംപോയി. പക്ഷെ, വിധി പബിത്ര മൊണ്ഡലിനെ കൈവിട്ടില്ല. ഒന്നാം സമ്മാനം തന്നെ പബിത്രയ്ക്ക് സമ്മാനമായി ലഭിക്കുകയായിരുന്നു.
ടിക്കറ്റ് നൽകിയ വിശ്വനാഥനാണ് പബിത്രയോട് സമ്മാനമടിച്ച കാര്യം അറിയിച്ചത്. ഒന്നാം സമ്മാനമാണെന്ന് പറഞ്ഞപ്പോൾ ഈ പശ്ചിമബംഗാൾ സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ പബിത്രയ്ക്ക് വിശ്വസിക്കാനായില്ല. എല്ലാം ദൈവം നൽകിയ സൗഭാഗ്യമെന്ന് കരുതാനാണ്പബിത്ര മണ്ഡലിനിഷ്ടം.
സംസ്ഥാന സർക്കാരിന്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചപ്പോഴും കൂടുതലൊന്നും പബിത്ര ആഗ്രഹിക്കുന്നില്ല. പലർക്കും വേണ്ടി വീട് പണിതിട്ടുണ്ടെങ്കിലും ഇനിയും ഒരു സ്വപ്നമായി അവശേഷിക്കുന്ന സ്വന്തമായൊരു വീടെന്ന ആഗ്രഹം പൂർത്തീകരിക്കണം. മകനെ നല്ല നിലയിൽ പഠിപ്പിക്കണം. നാട്ടിലേക്ക് തന്നെ മടങ്ങണം. എങ്കിലും കൂലിപ്പണി നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പബിത്ര മൊണ്ഡൽ പറയുന്നു.
മൂന്നുവർഷം മുമ്പാണ് പബിത്ര കേരളത്തിലെത്തിയത്. മരുതൻകുഴി മേഖലയിലായിരുന്നു തൊഴിൽ. ബുധനാഴ്ച ഫലം വന്നപ്പോഴും തൊഴിലിടത്തിലായിരുന്നു. 80 ലക്ഷം അടിച്ചതോടെ ആശങ്കയും ഭയവുമൊക്കെ തോന്നി. ഉടനെ തന്നെ സുഹൃത്തായ മരുതൻകുഴി സ്വദേശി ഓട്ടോ ഡ്രൈവർ അനിൽ പടയണിയോടൊപ്പം പൂജപ്പുര പോലീസ് സ്റ്റേഷനിലെത്തി സഹായം തേടി.
പോലീസ് ഇടപെട്ട് ടിക്കറ്റ് ബാങ്കിലേൽപ്പിക്കുകയും അക്കൗണ്ട് എടുക്കുകയും ചെയ്തു. വൈകാതെ തന്നെ, കുഞ്ചാലുംമൂട്ടിലെ അക്ഷയകേന്ദ്രത്തിലെത്തി പാൻകാർഡിനും അപേക്ഷ നൽകി. മൂത്തസഹോദരൻ മാധവ് രണ്ടുദിവസത്തിനകം കേരളത്തിലെത്തും. അദ്ദേഹത്തോടൊപ്പം ഭാഗ്യക്കുറി ഡയറക്ടറേറ്റിലെത്തി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി തുക ഏറ്റുവാങ്ങും. പഞ്ചിമബംഗാൾ ഗോപാൽപ്പുരിൽ പരേതരായ റൊമേഷ് മൊണ്ഡൽ-ദയാലി മൊണ്ഡൽ ദമ്പതിമാരുടെ മകനാണ് പബിത്ര മൊണ്ഡൽ.