കഴക്കൂട്ടം: തിരുവനന്തപുരത്ത് മ്യൂസിയം സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയ സ്കൂട്ടർ കണ്ടെത്തിയത് പുത്തൻ തോപ്പിൽ ഒഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ! മോഷ്ടാവിന്റെ അതിബുദ്ധി പൊളിഞ്ഞതാകട്ടെ പുതിയ വീടിനായി മണ്ണ് കുഴിക്കുന്നതിനിടെ വാഹനം പൊങ്ങി വന്നതോടെയും.
സംബവത്തിൽ സ്കൂട്ടർ മോഷ്ടിച്ച് കുഴിച്ചിട്ട അന്തർ സംസ്ഥാന വാഹന മോഷ്ടാവായ ബാഹുലേയനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലുമെടുത്തു. ഇയാൾ മോഷ്ടിച്ച സ്കൂട്ടർ കഠിനംകുളം സ്വദേശിയായ മറ്റൊരു മോഷ്ടാവിന്റെ സഹായത്തോടെ പുത്തൻതോപ്പിനടുത്ത് ഒരു പറമ്പിൽ കുഴിച്ചിട്ടതാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുത്തൻതോപ്പ് കരിഞ്ഞ വയൽ ഭാഗത്ത് സ്വകാര്യ വ്യക്തി വീട് നിർമ്മിക്കാനായി മണ്ണ് കുഴിക്കുന്നതിനിടെയാണ് പുതിയ സ്കൂട്ടർ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ കഠിനംകുളം പോലീസ് അന്വേഷണം നടത്തുമ്പോഴാണ് ഈ മാസം 14 ന് മ്യൂസിയം സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയ അഭിഭാഷകന്റെ സ്കൂട്ടർ ആണ് ഇതെന്ന് കണ്ടെത്തിയത്.
തുടർന്നുള്ള അന്വേഷണത്തിൽ ബാഹുലേയനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ സഹായിയായ കഠിനംകുളം സ്വദേശിയെയും പോലീസ് തിരയുകയാണ്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി വാഹന മോഷണ കേസിൽ പിടിയിലായ ബാഹുലേയനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഈ കേസും പോലീസിന് മുന്നിലെത്തുന്നത്.