കോട്ടയം: അഭയകേസിലെ പ്രതികളായ തോമസ് കോട്ടൂരും സെഫിയും വിചാരണക്കോടതി വിധി റദ്ധാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് മുന്‍പ് തന്നെ ഫയലില്‍ സ്വീകരിച്ചിരുന്നു.
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതിയുടെ നടപടി നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം. മാത്രമല്ല, കേസിലെ 49-ാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കാനാവുന്നതല്ലെന്നും അപ്പീലില്‍ പറയുന്നു.
28 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 നാണ് തിരുവനന്തപുരം സിബിഐ കോടതി പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ വിധിച്ചത്.
1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. സഭ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമുണ്ടായപ്പോള്‍ സന്ന്യാസിനി സമൂഹത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അന്നത്തെ മദര്‍ സുപ്പീരിയര്‍ ബെനിക്യാസ്യ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്കി.
തുടര്‍ന്ന് സി.ബി.ഐ. കേസ് ഏറ്റെടുത്തു. 1996 വരെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിവെക്കുന്ന നിലപാടാണ് സി.ബി.ഐ. എസ്.പി. ത്യാഗരാജനും അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് വീണ്ടും സി.ബി.ഐ. അന്വേഷിച്ചു.
2008 നവംബര്‍ 18-ന് സി.ബി.ഐ. എ.എസ്.പി. നന്ദകുമാര്‍ നായര്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റുചെയ്തു. പ്രതികളെ ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ്, പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ് പരിശോധനകള്‍ക്കു വിധേയമാക്കി. മൂവരെയും പ്രതികളാക്കി കുറ്റപത്രം നല്കി.