തിരുവനന്തപുരം: എക്സൈസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാക്ഷികളെ പിടിച്ച് പ്രതിയാക്കുന്ന കേരള പോലീസിന്റെ പതിവു രീതി എക്സൈസും തുടങ്ങിയോ എന്ന് കോടതി ചോദിച്ചു. കായംകുളം സ്വദേശി രാധാമണിയെ അബ്കാരി കേസില്‍ പ്രതിയാക്കിയെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
എക്സൈസ് തോന്നുംപോലെ പ്രവര്‍ത്തിക്കരുതെന്നും നീതിയും നിയമവുമാണ് നടപ്പാക്കേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. നിരപരാധിയായ സ്ത്രീക്കെതിരായ കുറ്റപത്രത്തിന് അനുമതി നല്കിയ ഉന്നത ഉദ്യോഗസ്ഥന് ആരെന്നു വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അയല്‍വാസിയായ ഒന്നാം പ്രതി മനോജ് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കേസില്‍ തന്നെ കുടുക്കിയെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. 2015 ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം. എക്സൈസ് നടത്തിയ പരിശോധനയില്‍ രാധാമണിയുടെ വീട്ടുവളപ്പില്‍ നിന്ന് വ്യാജമദ്യം പിടികൂടിയിരുന്നു.
ഒട്ടേറെ അബ്കാരി കേസുകളില്‍ പ്രതിയായ മനോജാണ് തന്നെ കുടുക്കിയതെന്ന് രാധാമണി പറയുന്നു. മനോജുമായി ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ വൈരാഗ്യംമൂലം കേസില്‍ കുടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഹര്‍ജിക്കാരി പറയുന്നു. വ്യാജമദ്യ കേസില്‍ തന്നെയും രണ്ടു മക്കളെയും കുടുക്കുമെന്ന മനോജിന്റെ ഭീഷണിക്കെതിരെ രാധാമണി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ വ്യാജമദ്യം വീട്ടുപരിസരത്ത് ഒളിപ്പിച്ച് കേസില്‍ കുടുക്കിയതെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാധാമണി എക്സൈസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇവയിലൊന്നും നടപടിയുണ്ടായില്ല. എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ രണ്ടാം പ്രതിയാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. രേഖകള്‍ പരിശോധിച്ച ഹൈക്കോടതി അധികാര ദുര്‍വിനിയോഗം നടന്നുവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിശദീകരിച്ചു. എങ്ങനെയാണ് ഹര്‍ജിക്കാരിയെ കേസില്‍ പ്രതിയാക്കിയതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ വിശദീകരിക്കണമെന്നും ഇതിനായി അദ്ദേഹത്തെ കക്ഷിയാക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.