പാലക്കാട്: പാലക്കാട്ട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് നാട് കേട്ടത്. വീട്ടിലെ ശുചിമുറിയില്‍ വെച്ചാണ് ഉമ്മ ഷാഹിദ മകന് ആമിലിന്റെ കഴുത്തറുത്ത് കൊന്നത്. പിന്നാലെ ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് ഷാഹിദയെ അറസ്റ്റ് ചെയ്തു.
കൊലപാതകകേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. കൊലപാതകത്തിനായി എല്ലാ ഒരുക്കങ്ങളും ഷാഹിദ നടത്തിയതായി പൊലീസ് കണ്ടെത്തി.. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തി ഭര്‍ത്താവ് സുലൈമാന്‍ വാങ്ങി നല്‍കിയിരുന്നു.
സ്റ്റീല്‍ കത്തികൊണ്ട് ഒന്നും അരിയാന്‍ കഴിയുന്നില്ലെന്നും ഇരുമ്പിന്റെ കത്തി വേണമെന്നും പറഞ്ഞായിരുന്നു ഷാഹിദ സുലൈമാനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചത്. തുടര്‍ന്ന് അടുത്ത ദിവസം വെളുപ്പിനെ ആമിലിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. കുളിമുറിയില്‍ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറുത്തത്. പാര്‍സല്‍ ലോറി ഡ്രൈവറായ ഭര്‍ത്താവ് സുലൈമാനും മറ്റ് രണ്ട് ആണ്മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു.
സംഭവം നടന്നത് ആരുമറിഞ്ഞിരുന്നില്ല. മൂന്നു മാസം ഗര്‍ഭിണിയായ ഷാഹിദയുടെ മൂന്നാമത്തെ കുട്ടിയാണ് ആമില്‍ ഷാഹിദ്. ‘പടച്ചവന് വേണ്ടി മകനെ ബലി നല്കി’ എന്നാണ് ഇവര്‍ പൊലീസിനോട് വിളിച്ചത് പറഞ്ഞത്. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
സ്റ്റേഷനില്‍ പ്രാര്‍ത്ഥനയ്ക്കും നമസ്കാരത്തിനും സൗകര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും ഇതിനു വേണ്ട സൗകര്യങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ചോദ്യം ചെയ്യലില്‍ ഉടനീളം താന്‍ ചെയ്തത് ശരിയാണെന്ന വാദത്തിലാണ് ഷാഹിദ.
കേരളത്തെ നടുക്കിയ ആറുവയസ്സുകാരന്റെ ക്രൂര കൊലപാതക്കില്‍ അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദം പൊലീസ് അംഗീകരിക്കുന്നില്ല. ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗണ്‍ കാലത്ത് അധ്യാപനത്തിന് പോയില്ല.