ആലപ്പുഴ: തലമുറകളുടെ സ്വപ്നമായിട്ടും അരനൂറ്റാണ്ടോളം മുടങ്ങി കിടന്ന ആലപ്പുഴ ബൈപ്പാസ് ഒടുവിൽ യാഥാർത്ഥ്യമായി. നിർമ്മാണം പൂർത്തീകരിച്ച ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
ബീച്ചിന് മുകളിലൂടെ കടന്നുപോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആകർഷണം. ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമാകും. നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പാണ് ഇന്ന് അവസാനിക്കുന്നത്.
ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരൻ കൊണ്ടു വന്ന ആശയം ഇന്ന് എൽഡിഎഫ് സർക്കാരിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. 1990 ഡിസംബറിലായിരുന്നു ആദ്യ നിർമ്മാണോദ്ഘാടനം. 2001 ൽ ഒന്നാംഘട്ട പൂർത്തിയായി. 2004 ൽ രണ്ടാംഘട്ടനിർമാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം റെയിൽവേ മേൽപ്പാലങ്ങളുടെ പേരിലും വർഷങ്ങളോളം നിർമ്മാണം വൈകി. ഇതോടൊപ്പം കടൽമണ്ണ് ശേഖരിച്ചുള്ള റോഡ്നിർമ്മാണത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും തടസ്സം നിന്നു.
2006 ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന എംകെ മുനീറാണ് ബീച്ചിലൂടെ മേൽപ്പാലം എന്ന ആശയം പ്രഖ്യാപിച്ചത്. എന്നാൽ റെയിൽവേ മേൽപ്പാലം, ഫ്ളൈ ഓവർ എന്നിവയുടെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തർക്കം തുടർന്നു. ഒടുവിൽ 2009 ൽ ഹൈക്കോടതി കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾ ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ചു. തുടർന്ന് 2012 ൽ ഉമ്മൻചാണ്ടി സർക്കാർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി 2015 ൽ 344 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റിൽ ഏപ്രിൽ 10 ന് വീണ്ടും നിർമ്മാണോദ്ഘാടനം. 2016 ൽ മേൽപ്പാല നിർമ്മാണത്തിനായി ബീച്ചിനോട് ചേർന്ന് കൂറ്റൻ തൂണുകൾ ഉയർന്നെങ്കിലും കുതിരപ്പന്തിയിലെയും മാളിമുക്കിലെയും റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാ്മണം തുടങ്ങിയിരുന്നില്ല.
ഒടുവിൽ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് ഏറെ സമയമെടുത്ത് റെയിൽവേയുമായുള്ള തർക്കം രമ്യമായി പരിഹരിച്ച് നിർമ്മാണം അതിവേഗം മുന്നോട്ട് പോയത്. 2020 ജൂൺ മാസത്തോടെ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കി. പിന്നെ അതിവേഗത്തിൽ ടാറിങും നവീകരണ ജോലികളും തീർന്നു.
6.8 കിലോമീറ്ററാണ് ബൈപ്പാസിൻറെ ദൂരം. ഇതിൽ 3.2 കിലോമീറ്റർ ബീച്ചിന് മുകളിലൂടെയുള്ള മേൽപ്പാലമാണ്. കൊല്ലം ഭാഗത്ത് നിന്ന് വരുമ്പോൾ കളർകോട് നിന്നാണ് ബൈപ്പാസിന്റെ തുടക്കം. എറണാകുളം ഭാഗത്ത് നിന്ന് വരുമ്പോൾ കൊമ്മാടിയിൽ നിന്നും ബൈപ്പാസിൽ കയറാം. ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള പകൽ യാത്രയും രാത്രികാല കാഴ്ചകളും മേൽപ്പാലത്തെ വ്യത്യസ്ത അനുഭവമാക്കുന്നു. നിലവിൽ രണ്ട് വരിയാണ് ബൈപ്പാസ്. ദേശീയപാതയുടെ ഭാഗമായതിനാൽ ആറുവരിയായി മാറണം.